തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തു നിന്ന് ഇന്ന് രാവിലെ ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യകസംഘമാണ് പ്രതിയെ പിടികൂടിയത്. ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാൽ ഇടയ്ക്കുവച്ച് കുഞ്ഞ് കരഞ്ഞതോടെ വായ പൊത്തിപ്പിടിച്ചു. ഇതോടെ കുഞ്ഞ് ബോധംകെടുകയും തുടർന്ന് ഓടയിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്ന് പിടിയിലായ ആൾ പൊലീസിനോട് സമ്മതിച്ചു എന്നാണ് റിപ്പോർട്ട്. പിടിയിലായ ആൾ പോക്സോ കേസിലെ പ്രതിയാണെന്നും കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് രണ്ടുദിവസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. പ്രതിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വൈകുന്നേരം ആറു മണിയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുറത്തുവിടും.
രണ്ടാഴ്ച മുൻപാണ് ബീഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.20 മണിക്കൂർ നാടിളക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുട്ടിയുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ബീഹാർ സ്വദേശികളാണോ കുട്ടിയുടെ രക്ഷിതാക്കൾ എന്നതിലും പൊലീസിന് സംശയമുണ്ടായിരുന്നു. അന്വേഷണവുമായി രക്ഷിതാക്കൾ സഹകരിക്കാത്തത് സംശയം കൂടുതൽ ബലപ്പെടുന്നതിന് ഇടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |