ന്യൂഡൽഹി : ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ സ്ഥാനം കിട്ടാത്ത മുൻ കേന്ദ്രമന്ത്രി ഡോ. ഹർഷ് വർദ്ധൻ രാഷ്ട്രീയം ഉപേക്ഷിച്ചു. ഡൽഹിയിലെ ഏഴിൽ അഞ്ച് സീറ്റിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ചാന്ദ്നി ചൗക്ക് എം.പിയായ ഹർഷ വർദ്ധൻ ഇല്ല. പകരം പ്രവീൺ ഖണ്ഡേൽവാളിനാണ് സീറ്റ്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, പർവേഷ് വർമ്മ, രമേഷ് ബിധുരി തുടങ്ങിയവരെയും ഒഴിവാക്കി.
മുപ്പത് വർഷത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് ജീവിതം അവസാനിപ്പിക്കുകയാണെന്നും കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക്ക് തന്നെ കാത്തിരിക്കുകയാണെന്നും ഡോ. ഹർഷ് വർദ്ധൻ ഇന്നലെ എക്സിൽ കുറിച്ചു.
ബി.ജെ.പിയോട് ചോദ്യവുമായി പ്രതിപക്ഷം
ആദ്യപട്ടികയിൽ 33ൽപ്പരം സിറ്റിംഗ് എം.പിമാരെ ബി.ജെ.പി ഒഴിവാക്കിയത് എന്തിനെന്ന് പ്രതിപക്ഷ പാർട്ടികൾ. മദ്ധ്യപ്രദേശിൽ സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴ് എം.പിമാർക്ക് സീറ്റ് നൽകിയില്ല. ഗുജറാത്തിലെ 26 സീറ്റിൽ 15 എണ്ണം പ്രഖ്യാപിച്ചപ്പോൾ അഞ്ച് സിറ്റിംഗ് എം.പിമാരില്ല. ജാർഖണ്ഡിൽ മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹയ്ക്ക് പകരം മനീഷ് ജയ്സ്വാളും, മൂന്നുവട്ടം ലോക്‌സഭാംഗമായ സുദർശൻ ഭഗതിന് പകരം സാമീർ ഒറോണും മത്സരിക്കും. അസാമിൽ പ്രഖ്യാപിച്ച 11സീറ്റുകളിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. കഴിവില്ലാത്തതു കൊണ്ടാണോ സിറ്റിംഗ് എം.പിമാർക്ക് സീറ്റ് നിഷേധിച്ചതെന്ന് കോൺഗ്രസ് ചോദിച്ചു. എങ്കിൽ അവരെ ജനത്തിന് മേൽ അടിച്ചേൽപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
പല സിറ്രിംഗ് എം.പിമാരെയും ബി.ജെ.പി നിലനിർത്തിയത് പാർട്ടിയിൽ കലാപം ഭയന്നാണെന്ന് സമാജ് വാദി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ ആവശ്യമുണ്ടായിരുന്നപ്പോൾ ബി.ജെ.പി അംഗങ്ങൾ പാർലമെന്റിൽ ഉണ്ടായിരുന്നില്ലെന്ന് ആം ആദ്മി നേതാവും ഡൽഹി ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |