നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി കോളേജിൽ പൈശാചിക മർദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ട തന്റെ മകൻ സിദ്ധാർത്ഥ് സഹപാഠികളുടെ ജാതി അധിക്ഷേപങ്ങൾക്കും വിധേയനായെന്ന് പിതാവ് ജയപ്രകാശ്. 'ഞങ്ങൾ ലക്ഷങ്ങൾ കൊടുത്ത് കയറി, നീ റിസർവേഷൻ വഴി വന്നതല്ലേ' എന്നു പറഞ്ഞ് നിരന്തരം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അവൻ ഇതെല്ലാം എന്നെ വിളിച്ചു പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കേണ്ടെന്നും പഠനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും ഞാൻ ആശ്വസിപ്പിച്ചിരുന്നുവെന്നും ജയപ്രകാശ് 'കേരളകൗമുദി'യോട് പറഞ്ഞു.
ക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് തെളിവുകൾ പുറത്തു വരുമ്പോഴും, ദുർബലമായ വകുപ്പുകൾ ചേർത്ത് ആത്മഹത്യയിൽ ഒതുക്കാനാണ് ഗൂഢനീക്കം നടക്കുന്നത്. കോളേജ് ഡീനിനെ പ്രതിയാക്കണം. 'കഴിഞ്ഞതു കഴിഞ്ഞു, ഇനി ഇതാരും പ്രശ്നമാക്കരുത്' എന്ന് വിദ്യാർത്ഥികളെ വിളിച്ചു ചേർത്ത് ഡീൻ ആവശ്യപ്പെട്ടതിന് തെളിവുണ്ട്. കേസിലെ പ്രതികളെ പിക്നിക്കിന് കൊണ്ടുപോകും പോലെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
'പരാതി നൽകിയ
പെൺകുട്ടി ആരാണ്'
മരണത്തിനുശേഷം മകനെതിരെ പരാതി നൽകിയ പെൺകുട്ടി ആരാണ്. ആ കുട്ടിയെ കണ്ടെത്തേണ്ടേ. പരാതിയുടെ പൂർണ വിവരം പുറത്തു വിടാൻ പൊലീസ് തയ്യാറാവണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ താൻ തൃപ്തനല്ല. അന്വേഷണ ഉദ്യോഗസ്ഥന് പരിമിതികളുണ്ടെന്ന് അറിയാമെന്നും പറഞ്ഞു.
സി.ബി.ഐ അന്വേഷിക്കണം: സുധീരൻ
സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ ഹൈക്കോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പൊതുസമൂഹത്തിനും സിദ്ധാർത്ഥിന്റെ കുടുംബത്തിനും നിലവിലെ അന്വേഷണം തൃപ്തികരമല്ല. തുടക്കത്തിൽ തന്നെ സംഭവം ആത്മഹത്യയാക്കി മാറ്റണം എന്ന നിലയിലാണ് പൊലീസ് ഇടപെട്ടത്. കോളേജ് അധികൃതരുടെയും ഡീനിന്റെയും അഭിപ്രായങ്ങളും ആ നിലയ്ക്കാണെന്നും സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ചശേഷം സുധീരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |