തിരുവനന്തപുരം: ഒരു മരം നിറയെ തേനീച്ചക്കൂടുകള്‍, കാറ്റില്‍ ഈ തേനീച്ചക്കൂട്ടില്‍ മരച്ചില്ലകളുരസിയാല്‍, തേനീച്ചക്കൂടൊന്ന് ഇളകിയാല്‍ താഴെ റോഡിലൂടെ പോകുന്നവരുടെ കാര്യം പിന്നെ പറയേണ്ടതില്ല. തേനീച്ചകള്‍ ഇളകിപ്പറക്കും, കാണുന്നവര്‍ക്കെല്ലാം നല്ല കുത്തും കിട്ടും. അതാണ് പേരയത്തു പാറയിലെ തേനീച്ചമരം. മരം നിറയെ തേനീച്ചകള്‍ കൂട് കൂട്ടിയിരിക്കുകയാണ്. ഈ തേനീച്ച മരമാണ് ഇപ്പോഴത്തെ നാട്ടുകാരുടെ പ്രധാന ഭീതിയും സംസാരവിഷയവും. ചായം ചാരുപാറ റോഡില്‍ പേരയത്തുപാറ സ്വരാജ് ഗേറ്റിനു സമീപത്തെ റോഡരികിലെ വന്‍മരത്തിലാണ് ഒരു പറ്റം തേനീച്ചകള്‍ കൂട് കൂട്ടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തേനീച്ചക്കൂട് ഇളകി റോഡില്‍ വീണതോടെ വഴിപോക്കരായ അഞ്ചുപേരെ ഓടിച്ചിട്ട് കുത്തി. ഒരാഴ്ചമുന്‍പും തേനീച്ചക്കൂട് ഇളകി വീണ് മൂന്ന് പേര്‍ക്ക് കുത്തേറ്റിരുന്നു. മാത്രമല്ല സന്ധ്യമയങ്ങിയാല്‍ കടന്നലുകള്‍ ഇളകി സമീപത്തെ വീടുകളില്‍ കയറുകയും കടിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. എല്ലാവര്‍ഷവും ഈ മരം നിറയെ തേനീച്ചകള്‍ കൂട് കെട്ടാറുണ്ട്. ഇപ്പോള്‍ ഈ മരത്തിന് സമീപത്തുകൂടി ഭയന്നാണ് യാത്രചെയ്യുന്നത്.
രണ്ട് വര്‍ഷം മുന്‍പ് തേനീച്ച ഇളകി അനവധി പേരെ ആക്രമിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രശ്‌നത്തില്‍ ബന്ധപ്പെടുകയും തേനീച്ചക്കൂടുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ സ്വീകരിച്ചില്ല. പൊന്‍മുടി തിരുവനന്തപുരം സംസ്ഥാനപാതയോടു ചേര്‍ന്നാണ് തേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്ന മരം. പരുന്തോ മറ്റോ തട്ടി കടന്നലുകള്‍ ഇളകിയാല്‍ പ്രശ്‌നം ഗുരുതരമാകും. പാലോട് നിന്നും വരുന്ന ധാരാളം വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. തേനീച്ചകളെ നശിപ്പിക്കണമെന്നും അവ കൂടുകൂട്ടുന്ന ഈ മരം ഉടന്‍ മുറിച്ചുമാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ലൈറ്റിടാനാകാതെ
തേനീച്ചകളുടെ ശല്യം കാരണം വീടുകളില്‍ ലൈറ്റ് കത്തിക്കാന്‍ കഴിയില്ല. വെളിച്ചമുള്ളിടത്തേക്ക് ഇവ കൂട്ടത്തോടെ പറന്നിറങ്ങി കിട്ടുന്നവരെയെല്ലാം കുത്തും. ഇത്തരത്തില്‍ തേനീച്ചകള്‍ വീട്ടില്‍ക്കയറി പിഞ്ചുകുഞ്ഞിനെ വരെ കടിച്ച സംഭവമുണ്ടായിട്ടുണ്ട്. അതിനാല്‍ തേനീച്ചകളെ പേടിച്ച് രാത്രിയില്‍ ലൈറ്റിടാതെ ദിവസങ്ങളായി ഇരുട്ടത്താണ് സമീപവാസികള്‍ കഴിയുന്നത്.
സ്‌കൂളിനും തേനീച്ചപ്പേടി
ഈ തേനീച്ച മരത്തിനു തൊട്ടടുത്താണ് വിതുര എം.ജി.എം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. തേനീച്ചക്കൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്. നേരത്തേ മരത്തില്‍ നിന്നും തേനീച്ചകള്‍ ഇളകി സ്‌കൂളില്‍ ചേക്കേറിയിരുന്നു. ചെറിയ ഒരു അനക്കം തട്ടിയാല്‍പ്പോലും തേനീച്ചകള്‍ കൂട്ടത്തോടെ ഈ മരത്തിനും സമീപത്തുമായി വലിയ ശബ്ദത്തില്‍ വട്ടമിട്ടു പറക്കുന്നത് നിത്യ സംഭവമാണ്. മുന്‍പ് വിതുര ആനപ്പാറ ചിറ്റാറില്‍ മരത്തില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകള്‍ ഇളകി ഒരാളെ ആക്രമിച്ച് കൊന്നിരുന്നു. ഈ മരം പിന്നീട് മുറിച്ചുമാറ്റുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി മാറിയ തേനീച്ചകളെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിതുര എം.ജി.എം സ്‌കൂള്‍ മേധാവികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
മരത്തില്‍ ഉള്ളത്.....50 ല്‍ അധികം തേനീച്ചക്കൂടുകള്‍
പ്രതികരണം
പേരയത്തുപാറ നിവാസികള്‍ക്ക് ഭീഷണിയായി മാറിയ തേനീച്ചകള്‍ ചേക്കേറിയിരിക്കുന്ന മരം അടിയന്തരമായി മുറിച്ചുമാറ്റണം.സത്വരനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും.
വിതുര ആര്‍.സുധാകരന്‍
പ്രസിഡന്റ്, പേരയത്തുപാറ റസിഡന്റ്‌സ് അസോസിയേഷന്‍.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |