തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം മൂലം വൈദ്യുതി വാങ്ങാൻ പണമില്ലാതെ ലോഡ് ഷെഡ്ഡിംഗിലേക്ക് നീങ്ങുന്ന കെ.എസ്.ഇ.ബിയെ സംരക്ഷിക്കാൻ സക്കാരിന്റെ അടിയന്തര ഇടപെടൽ. വാട്ടർ അതോറിട്ടി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ള കുടിശ്ശിക എത്രയും വേഗം ലഭ്യമാക്കാനും കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താനുള്ള മറ്റു നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. സർക്കാർ കനിഞ്ഞില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന കേരളകൗമുദി റിപ്പോർട്ടാണ് (മാർച്ച് 8 ) മുഖ്യമന്ത്രിയുടെ ഇടപെടലിന് പ്രേരണയായത്. കെ.എസ്.ഇ.ബി പ്രതിസന്ധി സംബന്ധിച്ച് മാർച്ച് 9ന് കേരളകൗമുദി മുഖപ്രസംഗവും എഴുതിയിരുന്നു.
കെ.എസ്.ഇ.ബിക്കുവേണ്ടി നബാർഡിലും ജർമ്മൻബാങ്കിലും നിന്ന് എടുത്ത വായ്പകൾ ഇതുവരെ കൈമാറിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടമായ 1368കോടിയുടെ 60 ശതമാനം തുകയായ 760കോടി സർക്കാർ ഏറ്റെടുത്തെങ്കിലും അതും നൽകിയിട്ടില്ല. ഇതാണ് കെ.എസ്.ഇ.ബിയെ കൂടുതൽ സാമ്പത്തികഞെരുക്കത്തിലായത്. സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ബിൽ കുടിശ്ശികയുള്ളത് വാട്ടർ അതോറിട്ടിക്കാണ്. 2068കോടിരൂപ. ഇത് പൂർണ്ണമായി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഈ തുക ഏപ്രിൽ മുതൽ 206കോടി രൂപാവീതം 10 ഗഡുക്കളായി സർക്കാർ നൽകും.വാട്ടർ അതോറിട്ടിയുടെ പ്രതിമാസ വൈദ്യുതി ബിൽതുകയായ 37കോടി നൽകുന്നതിന് എസ്ക്രോ അക്കൗണ്ട് തുറക്കാനും സർക്കാർ നിർദ്ദേശിച്ചു.
ധനകാര്യവകുപ്പിന്റെ മേൽനോട്ടത്തിൽ വാട്ടർ അതോറിറ്റിക്ക് പണം നിക്ഷേപിക്കാനും കെ.എസ്.ഇ.ബി.ക്ക് പിൻവലിക്കാനും കഴിയുള്ള വ്യവസ്ഥകളോടെയുള്ള ജോയിന്റ് അക്കൗണ്ടാണ് എസ്ക്രോ അക്കൗണ്ട്. ഈ തീരുമാനങ്ങൾ സംബന്ധിച്ച് ഊർജ്ജ വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇന്നലെ ഉത്തരവിറക്കി.
പ്രതിസന്ധിക്കു കാരണം
1. വൈദ്യുതി ഉപഭോഗം പ്രതിദിനം 100 ദശലക്ഷ യൂണിറ്റിന് മുകളിലാകുന്നു
2. മഴ കുറഞ്ഞതു മൂലം ജലസംഭരണികളിൽ കരുതൽ ജലം കുറഞ്ഞു
3. നാല് ദീർഘകാലകരാർ റദ്ദാക്കിയതുമൂലം 465മെഗാവാട്ട് വൈദ്യുതി കിട്ടാതായി
വൈദ്യുതി വാങ്ങാൻ ദിവസം 15കോടി രൂപവരെ
പുറമെനിന്ന് അമിത വിലയ്ക്ക് മൂന്നു മുതൽ അഞ്ചു ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതിയാണ് ഇപ്പോൾ വാങ്ങേണ്ടിവരുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിക്ക് അതത് ദിവസം പണവും നൽകേണ്ടതുണ്ട്. ദിവസം 10 മുതൽ 15കോടി രൂപവരെ ഇതിനു വേണ്ടിവരും. ഇതിനായില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ പ്രതിദിന ഉപഭോഗം 101ദശലക്ഷം യൂണിറ്റാണ്. ഇത് മറികടക്കാൻ ദിവസവും 19.72ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജലവൈദ്യുതപദ്ധതികളിൽ നിന്നുണ്ടാക്കുന്നത്. ഇത് തുടരാൻ ആവശ്യമായ ജലശേഖരം വേനൽക്കാലം മുഴുവൻ ഉണ്ടാകില്ല.
ഇത് പരിഹരിക്കാനാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. ധനമന്ത്രി,ജലവിഭവമന്ത്രി,വൈദ്യുതിമന്ത്രി എന്നിവരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |