തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രഥമ വെെസ് ചാൻസലറായ മുബാറക് പാഷയുടെ രാജിക്കത്തിൽ മറുപടി അയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനം സംബന്ധിച്ച് നോട്ടീസ് നൽകിയതിന് പിന്നാലെ രാജികത്ത് നൽകിയത് ശരിയായ നടപടിയല്ലെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി.
നിയമനം ചട്ടവിരുദ്ധമായിരിക്കെ രാജിക്കത്തിന് പ്രസക്തിയില്ലെന്നും മറുപടി കത്തിൽ അദ്ദേഹം വ്യക്തമാക്കി. പുറത്താക്കൽനടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വി സിമാരിൽ നിന്ന് ഗവർണർ ഹിയറിംഗ് നടത്താൻ തീരുമാനിച്ചിരുന്ന ദിവസമാണ് മുബാറക് പാഷ രാജിക്കത്ത് നൽകിയത്.
കാലിക്കറ്റ് സർവകലാശാല വെെസ് ചാൻസിലറായി ഡോ എം കെ ജയരാജിന് തുടരാമെന്ന് ഹെെക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. വിസി സ്ഥാനത്ത് നിന്നും എം കെ ജയരാജിനെ പുറത്താക്കിയ ചാൻസിലറുടെ ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നത് വരെ സ്റ്റേ ചെയ്തു കൊണ്ടാണ് ഹെെക്കോടതി നിലപാട് അറിയിച്ചത്.
എന്നാൽ കാലടി സംസ്കൃത സർവകലാശാല വിസി ഡോ എം വി നാരായണന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് വിസിമാരെയും ചാൻസലറായ ഗവർണർ പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |