ചാലക്കുടി: ജാതീയ ആക്ഷേപങ്ങൾക്ക് പുറമേ തന്നോടുള്ള തീരാത്ത പകയും കൂടി കലാമണ്ഡലം സത്യഭാമയുടെ പ്രവൃത്തികളിലുണ്ടെന്ന് ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ. എന്റെ പേരിൽ അവർ നൽകിയ രണ്ട് കേസുകൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നിലനിൽക്കുന്നുണ്ട്.
ഒരു കേസ് കൂടിയുണ്ടായിരുന്നെങ്കിലും അത് കോടതി തള്ളിക്കളഞ്ഞു. കലാമണ്ഡലത്തിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കലാകാരന്മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അവർ പല ഉന്നത വ്യക്തികളെക്കുറിച്ച് മോശമായ പരാമർശം നടത്തിയിട്ടുണ്ട്.
അവരുടെ അദ്ധ്യാപികയായ സാക്ഷാൽ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെയും അപകീർത്തികരമായ പരാമർശമുണ്ടായി. ഇത് പുറം ലോകത്തെത്തിയതിനാണ് എന്റെ പേരിൽ ഇപ്പോഴത്തെ സത്യഭാമ കോടതിയെ സമീപിച്ചത്.
കലാമണ്ഡലത്തിൽ ചേർന്ന 2016 അവസാനം മുതൽ ഇവരെന്നെ ആക്ഷേപിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തിൽ എങ്ങനെ മോഹനനാകും എന്നായിരുന്നു അവരുടെ ചോദ്യം. പിന്നീട് നാട്യത്തിൽ വിവിധ സർട്ടിഫിക്കറ്റുകൾ ലഭിച്ചപ്പോഴും കളിയാക്കിയിരുന്നു. പലപ്പോഴും ഫോണിൽ വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്.
മഹത്തായൊരു കലാസ്ഥാപനത്തിലെ അദ്ധ്യാപികയെന്ന നിലയിൽ അന്നൊക്കെ അവരോട് ബഹുമാനം കാട്ടിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |