ചെന്നൈ: മദ്രാസ് സംഗീത അക്കാഡമിയുടെ സംഗീതകലാനിധി പുരസ്കാരം കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കു നൽകിയതിനെ പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിനെ എതിർക്കുന്നവരെ പിന്തുണച്ച് ബി. ജെ. പി എത്തിയതിനു പിന്നാലെയാണ് സ്റ്റാലിൻ നയം വ്യക്തമാക്കിയത്.
''രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാഡമിക്കും അഭിനന്ദനം'' – സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.പെരിയാറിന്റെ നിസ്വാർത്ഥ ജീവിതവും അദ്ദേഹത്തിന്റെ ചിന്തകളും അറിയാവുന്ന ആരും ഇതുപോലെ അപവാദ ചെളി എറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാരം ടി.എം. കൃഷ്ണയ്ക്കു നൽകിയതിനോട് നിരവധി കർണാടക സംഗീതജ്ഞർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംഗീത പ്രതിഭകളായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ കൃഷ്ണ സ്വീകരിച്ചിരുന്നുവെന്ന പറയുന്ന ഇവർക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ പിന്തുണ നൽകിയിരുന്നു. സ്റ്റാലിൻ കൂടി രംഗത്ത് വന്നതോടെ അവർഡ് വിവാദം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയവിവാദവുമായി.
പ്രതിഷേധമായി ഡിസംബറിൽ നടക്കുന്ന സംഗീത അക്കാഡമിയുടെ വാർഷിക സംഗീതോത്സവം ബഹിഷ്കരിക്കുമെന്നു രഞ്ജിനിഗായത്രി സഹോദരിമാർ പ്രഖ്യാപിച്ചിരുന്നു. തൃശൂർ സഹോദരന്മാരായ ശ്രീകൃഷ്ണ മോഹൻ, രാംകുമാർ മോഹൻ എന്നിവരും ഗായകൻ വിശാഖ ഹരിയും കൃഷ്ണയ്ക്കെതിരെ രംഗത്തെത്തി. സംഗീതോത്സവം ബഹിഷ്കരിക്കുമെന്ന് ഇവരും അറിയിച്ചു. 2017സംഗീത കലാനിധി പുരസ്കാരം ലഭിച്ച ചിത്രവീണ രവികിരൺ പുരസ്കാരം തിരികെ നൽകുമെന്ന് എക്സിൽ അറിയിച്ചു.
ടി.എം. കൃഷ്ണയ്ക്കു പിന്തുണയുമായും പലരും രംഗത്തെത്തി. കലാകാരനെ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ വേർതിരിക്കാനാവില്ലെന്ന് മുമ്പ് ചെന്നൈയിലെ മുക്കുവ ഗ്രാമത്തിൽ കച്ചേരി നടത്തിയ കൃഷ്ണയ്ക്കൊപ്പം പ്രവർത്തിച്ച സാമൂഹിക പ്രവർത്തകൻ നിത്യാനന്ദ് ജയരാമൻ പറഞ്ഞു. ഗായിക ചിന്മയിയും കൃഷ്ണയെ പിന്തുണച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |