SignIn
Kerala Kaumudi Online
Sunday, 28 April 2024 2.16 PM IST

ഇന്നസെന്റ് വിടവാങ്ങിയിട്ട് 26ന് ഒരാണ്ട് പാർലമെന്റിൽ ഇന്നസെന്റിന്റെ പച്ചമലയാളം

innocent

കൊച്ചി: 'ഡൽഹിയിൽ നമ്മുടെ എം.പി നല്ല അലക്കലക്കുന്നുണ്ടാകും. വോട്ടർമാരുടെ വിചാരമിതാണ്. എന്തലക്കാൻ? ഭാഷയുമറിയില്ല. ഒന്നുമറിയില്ല.' പാർലമെന്റിലെ അനുഭവത്തെക്കുറിച്ച് നാട്ടിലെ സദസിൽ ചോദ്യംവന്നപ്പോൾ ഇന്നസെന്റ് നൽകിയ മറുപടിയാണിത്.
എന്നാൽ, ലോക്‌സഭയിൽ ഇന്നസെന്റ് വെറുതേയിരുന്നില്ല. പച്ച

മലയാളത്തിൽ. സ്വന്തം രോഗാവസ്ഥയിൽ നിന്നുള്ള അനുഭവങ്ങളുമായാണ് അദ്ദേഹം പലപ്പോഴും സഭയിൽ സംസാരിച്ചത്. ഇതിന്റെ വീഡിയോകൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്.
രാജ്യത്ത് ക്യാൻസർ മുൻകൂട്ടി നിർണയിക്കാനുള്ള മാർഗനിർദ്ദേശങ്ങളും നടപടികളും വേണമെന്ന പ്രസംഗമായിരുന്നു ഇതിൽ ശ്രദ്ധേയം. ചില വിദേശരാജ്യങ്ങളിൽ 40 വയസുകഴിഞ്ഞ എല്ലാവർക്കും ക്യാൻസർ പരിശോധന നിർബന്ധമാക്കിയിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അർബുദബാധ തുടക്കത്തിലേ കണ്ടെത്തിയാൽ ഭേദപ്പെടുത്താനുള്ള സാദ്ധ്യത കൂടുമെന്നും ചികിത്സാച്ചെലവ് കുറയുമെന്നും ഓർമ്മിപ്പിച്ചു. ചാലക്കുടി മണ്ഡലത്തിൽ ഇന്നസെന്റ് ഏറ്റവും മുൻഗണന കൊടുത്തത് സർക്കാർ ആശുപത്രികളിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനാണ്. മാമോഗ്രാം, ഡയാലിസിസ് യൂണിറ്റുകൾക്ക് തുക ലഭ്യമാക്കി.
പാർലമെന്റിൽ വലിയ പണിയൊന്നുമില്ലെന്നാണ് ഇന്നസെന്റിന്റെ പക്ഷം. 'ചോദ്യങ്ങളില്ലാത്ത ദിവസം സന്ദർശകഗാലറിയിൽ നാട്ടുകാർ ആരെങ്കിലും ഉണ്ടെങ്കിൽ ടെൻഷനാണ്. എന്തെങ്കിലും ചെയ്‌തെന്ന് വരുത്തേണ്ടേ. ചെയറിനുനേരെ വെറുതേ കൈപൊക്കിക്കാണിക്കും. സ്പീക്കർ യെസ് പറയുമ്പോൾ പൊക്കിയ കൈകൊണ്ടു തലചൊറിയും.' മഹാനടന്റെ എല്ലാ ചോദ്യങ്ങളിലും സിനിമയിലേതുപോലെ സഭ നർമ്മംകണ്ടു. 'നമ്മളെന്തിന് മറ്റുള്ളവരുടെ അടുക്കളയിലെ ഭക്ഷണം എന്തെന്ന് നോക്കണം. സ്വന്തം അടുക്കള നന്നാക്കിക്കൂടേ? ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഉന്നയിച്ച ചോദ്യം ഇന്നസെന്റ് അവസാനിപ്പിച്ചതിങ്ങനെ. വൻകിട ബിസിനസുകാർ സ്ഥാപിച്ച ആശുപത്രികൾ ടാർജറ്റുവച്ച് ഹൃദയശസ്ത്രക്രിയയും ഡയാലിസിസും നടത്തുന്നതിനെയും ആവശ്യമില്ലാത്ത ചികിത്സാവിധികൾ അടിച്ചേൽപ്പിക്കുന്നതിനെയും ഇന്നസെന്റ് വിമർശിച്ചിരുന്നു. ഇതിൽ നിയന്ത്രണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
എം.പിയായെത്തിയ ആദ്യദിനം സഭാഹാളിലെ അസൗകര്യമാണ് ഇന്നസെന്റ് ഏറ്റവും ശ്രദ്ധിച്ചത്. അംഗങ്ങളുടെ തിങ്ങിഞെരുങ്ങിയുള്ള ആ ഇരിപ്പിനെ നാട്ടിലെ തിയേറ്ററുകളിൽ പണ്ട് ബെഞ്ചിന് ടിക്കറ്റെടുത്തവരുടെ ഇരിപ്പിനോടാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്. പഴയ പാർലമെന്റ് മന്ദിരം പൈതൃകസ്മാരകമാക്കി, പുതിയത് വരണമെന്ന് അന്ന് ഇന്നസെന്റ് പ്രത്യാശിച്ചു. അതുപറഞ്ഞ് പത്തുവർഷമാകുമ്പോൾ ഇന്ദ്രപ്രസ്ഥത്തിന് മുഖമുദ്ര‌യായി പുതിയ സഭാസമുച്ചയം യാഥാർത്ഥ്യമായി.

വിജയം 2014ൽ

കരുത്തനായ പി.സി. ചാക്കോയെ ലോക്‌സഭയിലേക്കുള്ള ആദ്യമത്സരത്തിൽ തോൽപ്പിച്ചു. എൽ.ഡി.എഫ് സ്വതന്ത്രനായ ഇന്നസെന്റ് 2019ൽ രണ്ടാമൂഴത്തിനിറങ്ങിയെങ്കിലും ബെന്നി ബഹനാനോട് പരാജയപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION TRIBUTE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.