തിരുവനന്തപുരം: ഇത്തവണ ഈസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പ്രത്യേക ചന്തകൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. സബ്സിഡി സാധനങ്ങളുടെ ദൗർലഭ്യമാണ് പ്രധാന കാരണം.
ടെൻഡർ ക്ഷണിച്ചെങ്കിലും ചില സാധനങ്ങൾക്ക് ഒരു വിതരണക്കാരൻ മാത്രമാണ് ടെൻഡർ നൽകിയത്. വീണ്ടും ടെൻഡർ വിളിക്കാനാണ് തീരുമാനം. മറ്റ് സാധനങ്ങൾ ഇന്നുമുതൽ എത്തുമെന്നാണ് പ്രതീക്ഷ. ആവശ്യത്തിന് സ്റ്റോക്ക് എത്തിയശേഷം അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ തവണ ഈസ്റ്റർ മേള ഒഴിവാക്കിയിരുന്നു. ഇത്തവണ അതാവർത്തിച്ചാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാരിന് ഭയമുണ്ട്. ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് മേള തുടങ്ങാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ഭക്ഷ്യവകുപ്പ് സപ്ലൈകോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. വിപണി ഇടപെടൽ കുടിശിക ഇനത്തിൽ സർക്കാർ 200 കോടി സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. അത് ലഭിക്കുന്ന മുറയ്ക്ക് വിതരണക്കാർക്ക് നൽകാനാണ് തീരുമാനം. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലാണ് സാധാരണ ഫെയറുകൾ നടത്തുക.
ആർ.സി,ഡ്രൈവിംഗ്
ലൈസൻസ് വിതരണം ഉടൻ
□തപാൽ വഴി വിതരണത്തിന് അര ലക്ഷം കാർഡുകൾ
തിരുവനന്തപുരം: കരാറുകാർക്ക് പ്രതിഫലം നൽകാത്തതിനാൽ തടസപ്പെട്ട ആർ.സി, ഡ്രൈവിംഗ് ലൈസൻസ് വിതരണം ഉടൻ പുനരാരംഭിക്കും. സർക്കാർ അനുവദിച്ച 8.68 കോടി രൂപ ഇന്ന് കരാർ കമ്പനിക്ക് കൈമാറും. കാർഡ് അച്ചടി ഉടൻ പൂർണ്ണതോതിൽ പുനരാരംഭിക്കുമെന്ന് അറിയുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ അച്ചടിച്ച് തേവര ഓഫീസിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം കാർഡുകൾ തപാൽ വകുപ്പ് വിതരണത്തിനായി ഏറ്റെടുത്തു.തപാൽ വകുപ്പിനും ആറു കോടി രൂപ കുടിശ്ശിക നൽകാനുണ്ട്. ഡിസംബർ മുതലാണ് വിതരണം നിറുത്തിവച്ചത്. കുടിശ്ശികയെ തുടർന്ന് അച്ചടിയും നിറുത്തിവച്ചിരുന്നു. അച്ചടിക്കൂലി നൽകാൻ ഒരു മാസം മുമ്പ് തീരുമാനിച്ചെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം തുക കൈമാറാൻ വൈകി. ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ദിവസം 2000 കാർഡുകൾ വീതം അച്ചടിച്ച് തുടങ്ങിയിരുന്നു. ഇങ്ങനെ കെട്ടിക്കിടന്ന കാർഡുകളാണ് തപാൽ വകുപ്പ് ഏറ്റെടുത്തത്.
അതേസമയം തപാൽവകുപ്പ് തുടർന്നും വിതരണം നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സർക്കാർ അഭ്യർത്ഥിച്ചതുപ്രകാരം തപാൽ വകുപ്പ് വിതരണം ആരംഭിച്ചെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. തപാൽക്കൂലി നൽകാൻ കഴിയാത്തതിനാൽ ആർ.സിയും ലൈസൻസും ഓഫീസുകൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി കെ.ബി ഗണേശ്കുമാർ ഫെബ്രുവരിയിൽ നിയമസഭയിൽ പറഞ്ഞിരുന്നു.
പത്തു ലക്ഷത്തോളം കാർഡുകൾ ഓഫീസുകൾ വഴി നൽകേണ്ടി വരും. ഇതുണ്ടാക്കുന്ന തിരക്ക് ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിക്കും. ഓഫീസുകൾ വഴിയുള്ള രേഖകളുടെ വിതരണം അഴിമതിക്ക് ഇടയാക്കുന്നുവെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രീകൃത സംവിധാനത്തിലേക്ക് നീങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |