കൊച്ചി: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതിനേക്കാൾ കൂടുതൽ ആന മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ പൊതുയോഗത്തിലാണ് സുരേന്ദ്രൻ രാഹുലിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
'ടൂറിസ്റ്റ് വിസയിൽ ആറേഴ് തവണ വയനാട്ടിൽ വരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിലെ ഒരു പ്രശ്നത്തിലും ഇടപെടുന്നില്ല. രാഹുൽ വരും, രണ്ട് പൊറോട്ട കഴിക്കും. ഇൻസ്റ്റഗ്രാമിൽ രണ്ട് പോസ്റ്റിടും പോകും. ആസ്പിരേഷനൽ ജില്ലകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി വയനാടിനെ വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെങ്കിലും സ്ഥലം എംപിയെന്ന നിലയിൽ രാഹുൽ ഗാന്ധി ഒരു യോഗത്തിലും പങ്കെടുത്തില്ല'- സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് എംപിമാർക്കെതിരെയും സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. ആർക്കും ഒരു ഉപയോഗവുമില്ലാത്ത അജഗളസ്തനങ്ങളാണ് കേരളത്തിലെ എംപിമാർ. ഡൽഹിക്ക് പോകുക, ബാറ്റ വാങ്ങുക. ബാറ്റ വാങ്ങുക. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ 2 കൂക്കിവിളി നടത്തുകയാണ് അവർ ചെയ്യുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമാണ് വയനാട്ടിലെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. കേരളത്തിൽ അവശേഷിച്ച നാല് സീറ്റുകളിലടക്കം 111 മണ്ഡലങ്ങളിലെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. കൊല്ലത്ത് നടൻ ജി കൃഷ്ണകുമാർ, എറണാകുളത്ത് പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ കെഎസ് രാധാകൃഷ്ണൻ, ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ ടി എൻ സരസു എന്നിവരാണ് സ്ഥാനാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |