തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയിൽ നടപടികൾ നിർത്തിവച്ച് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കുകയാണ്. കേരളത്തിലേത് നാണംകെട്ട പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പൊലീസിലെ ഏറാൻമൂളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണെന്ന് സതീശൻ ആരോപിച്ചു. വൃത്തിക്കേടുകൾക്ക് മുഴുവൻ പൊലീസും കൂട്ടുനിൽക്കുന്നു. ഏരിയ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പൊലീസിന് പേടിയാണെന്നും സതീശൻ പറഞ്ഞു. കുന്നംകുളം, പീച്ചി, പേരൂർക്കട സംഭവങ്ങളും അദ്ദേഹം സഭയിൽ നിരത്തി.
കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം. അതുവരെ സമരം തുടരും. അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത് എന്നും സതീശൻ പറഞ്ഞു. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗത്തിനായല്ല കാത്തിരിക്കുന്നത്. നടപടിക്കായാണ് കാത്തിരിക്കുന്നതെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാറും എകെഎം അഷ്റഫുമാണ് നിരാഹാരം ഇരിക്കുക.
രണ്ട് മണിക്കൂറാണ് അടിയന്തര പ്രമേയ ചർച്ച. റോജി എം ജോണ്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. 20 മിനിട്ടാണ് മറുപടിക്ക് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നേരിടേണ്ടിവന്ന പൊലീസ് മര്‍ദനത്തെക്കുറിച്ച് സഭയില്‍ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ് റോജി പ്രസംഗം ആരംഭിച്ചത്. അതേ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ ജനങ്ങളെ ക്രൂരമായി മര്‍ദിക്കുന്നതെന്ന് റോജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |