ചടങ്ങ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചു
തിരുവനന്തപുരം : അസാധാരണമായ ആദിവാസി സമൂഹവിഭാഗത്തിലൂടെ ചരിത്രം കുറിച്ച് പൗർണമിക്കാവും ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസും. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നൂറാമത് ശാഖയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു സമൂഹവിഭാഗം. ആദിവാസിമേഖലയിലെ 216 പേരാണ് ഇന്നലെ പൗർണമിക്കാവിൽ ഒന്നായത്. ഒരേ നിറത്തിലുള്ള കല്യാണ വസ്ത്രങ്ങൾ ധരിച്ച വധൂവരൻമാർ ദേവിയെ വലം വെച്ച് തൊഴുതതിന് ശേഷമാണ് കതിർമണ്ഡപത്തിലേക്ക് കയറിയത്. 12.6ന് താലി ചാർത്തി,മോതിരം കൈമാറി,തുളസി മാല ചാർത്തി,ബൊക്കെ കൈമാറി. പഞ്ചവാദ്യത്തിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയിൽ നടന്ന ചടങ്ങിന് നൂറുകണക്കിന് ഭക്തർ സാക്ഷിയായി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖ്യാതിഥിയായി. ഒരേ വേദിയിൽ ഒരേ സമയം 216 ആദിവാസി യുവതീ യുവാക്കൾ വിവാഹിതരായതിന്റെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ് പി.എസ്.ശ്രീധരൻ പിള്ള ഏറ്റുവാങ്ങി ക്ഷേത്രം ട്രസ്റ്റി സോഹൽ.ആർ.സി.ബാബുവിന് കൈമാറി. ആദിവാസി കലാകാരൻമാരുടെ ഗോത്രവർഗ്ഗ കലാപരിപാടികൾ സമൂഹ മാംഗല്യത്തിന് മാറ്റുകൂട്ടി. രാവിലെ 7 മുതൽ രാത്രി 12വരെ ഇടതടവില്ലാതെ അന്നദാനവും നടന്നു.
ദമ്പതിമാരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള പദ്ധതികൾ ധനലക്ഷ്മി ഗ്രൂപ്പും പൗർണ്ണമിക്കാവും തയ്യാറാക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഇവർക്ക് ജനിക്കുന്ന കുട്ടികളുടെ പഠനത്തിന്റെ ചിലവ് പൗർണ്ണമിക്കാവും ധനലക്ഷ്മി ഗ്രൂപ്പുമാണ് വഹിക്കുന്നത്. ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി, ക്ഷേത്രം ട്രസ്റ്റി എം.എസ് ഭുവനചന്ദ്രൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ശശി തരൂർ, ധനലക്ഷ്മി ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വിപിൻദാസ് കടങ്ങോട്ട്, എം.വിൻസെന്റ് എം.എൽ.എ, ഐ.എസ്.ആർ ഒ മുൻചെയർമാൻ ഡോ.മാധവൻ നായർ, കിളിമാനൂർ അജിത്,പള്ളിയറ ശശി,ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ, പ്രവാസി വ്യവസായി ജയന്തകുമാർ,ഇടുക്കിയിലെ കോഴിമല രാജാവ്, ഫാദർ പോൾ മണാലിൽ, ലക്ഷ്മിനായർ തുടങ്ങിയവർ
ചടങ്ങിൽ പങ്കെടുത്ത് വധൂവരൻമാരെ അനുഗ്രഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |