# വെറ്ററിനറി വിദ്യാർത്ഥികളുടെ
സസ്പെൻഷൻ പിൻവലിച്ചു കുടുങ്ങി
# വീണ്ടും സസ്പെൻഡ് ചെയ്തശേഷം രാജി
# പദവിയിൽ 23 ദിവസം മാത്രം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ജെ.സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തെയും റാഗിംഗിനെയും തുടർന്ന് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികളെ കുറ്റവിമുക്തരാക്കി തിരിച്ചെടുത്ത താത്കാലിക വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രൻ രാജിവച്ചു.
ഗവർണറുടെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ അഡി. ചീഫ് സെക്രട്ടറി ഡോ.ദേവേന്ദ്രകുമാർ ദൊഡാവത്ത് ഫാേണിൽ ബന്ധപ്പെട്ട് ഡോ. പി.സി ശശീന്ദ്രനോട് രാജിവയ്ക്കണമെന്നും അല്ലെങ്കിൽ സസ്പെൻഷൻ, പുറത്താക്കൽ അടക്കം നടപടി വേണ്ടിവരുമെന്നുംഅറിയിച്ചതോടെ സ്ഥാനം ഒഴിയുകയായിരുന്നു. വിദ്യാർത്ഥികളെ തിരിച്ചെടുത്ത നടപടി പിൻവലിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നൽകിയ കർശന നിർദേശം നടപ്പാക്കിയശേഷമാണ് രാജിക്കത്ത് ഇ-മെയിലായി രാജ്ഭവനിലേക്ക് അയച്ചത്.
വിദ്യാർത്ഥികളെ തിരിച്ചെടുത്ത വിവരം ഇന്നലെയാണ് പുറത്തുവന്നത്. സിദ്ധാർത്ഥിന്റെ പിതാവ് ശക്തമായി പ്രതികരിക്കുകയും ഗവർണറെ കണ്ട് പരാതി പറയുകയുംചെയ്തിരുന്നു. പൊലീസന്വേഷണം നടക്കവേ, സസ്പെൻഷനിലായിരുന്ന 33 പേരെ കുറ്റവിമുക്തരാണെന്ന് രേഖപ്പെടുത്തി തിരിച്ചെടുത്തത് വി.സിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ഉടനടി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. ഉത്തരവ് റദ്ദാക്കാനും നിർദേശിച്ചു. ഉച്ചയോടെ, ഉത്തരവ് റദ്ദാക്കിയെന്നും ഗവർണറുടെ നിർദ്ദേശം നടപ്പാക്കിയെന്നും വാഴ്സിറ്റി രാജ്ഭവനെ അറിയിച്ചു. സീനിയർ പ്രൊഫസർക്ക് വി.സിയുടെ ചുമതല കൈമാറും.
സിദ്ധാർത്ഥിന്റെ മരണം കോളിളക്കമായതോടെ, വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തശേഷം കഴിഞ്ഞ രണ്ടിനാണ് വാഴ്സിറ്റിയിലെ റിട്ട. പ്രൊഫസറായ ഡോ. പി.സി ശശീന്ദ്രന് ഗവർണർ ചുമതല നൽകിയത്.വി.സി പദവിയിൽ വെറും 23 ദിവസം മാത്രം.
31 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇതിനു പുറമേ, സസ്പെൻഷനിലായ 90പേരിൽ നിന്നാണ് 33പേരെ വി.സി തിരിച്ചെടുത്തത്.
റാഗിംഗ് വിരുദ്ധസമിതിയെടുത്ത ശിക്ഷാനടപടിയെ അട്ടിമറിച്ചതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദവും സ്വാധീനവും ഉണ്ടെന്നാണ് ആക്ഷേപം. 2019ൽ വി.സി നിയമനത്തിനുള്ള അന്തിമ പാനലിലെ രണ്ടാം പേരുകാരനായിരുന്നു ഡോ. ശശീന്ദ്രൻ
രണ്ടുപേരുടെ സസ്പെൻഷന്
ഹൈക്കോടതിയുടെ സ്റ്റേ
സസ്പെൻഷനിലായ 33 വിദ്യാർത്ഥികളിൽ 31പേർ ആദ്യവർഷക്കാരും രണ്ടുപേർ നാലാം വർഷ വിദ്യാർത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ്. ഈ രണ്ടുപേർക്കെതിരെ മുൻവർഷത്തെ റാഗിംഗ് പ്രശ്നത്തിലെ സസ്പെൻഷൻ ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തു.
അന്വേഷണം സി.ബി.ഐക്ക് വിട്ട് പത്താം തീയതി വിജ്ഞാപനം ഇറക്കിയ സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക് അത് അയച്ചത് പതിനാറാം തീയതി മാത്രമാണെന്ന വിവരം പുറത്തുവന്നത് സംസ്ഥാന സർക്കാരിനെ സംശയനിഴലിലാക്കി.
സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.
ജുഡി.അന്വേഷണത്തിന്
ജസ്റ്റിസ് എ.ഹരിപ്രസാദ്
സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണത്തിന് റിട്ട.ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഉടൻ ഗവർണർ നിയോഗിക്കും. ഹൈക്കോടതി നൽകിയ 23 റിട്ട.ജഡ്ജിമാരുടെ പാനലിൽ നിന്നാണ് എ.ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്. വയനാട്ടിൽ നിന്നുള്ള റിട്ട. പൊലീസുദ്യോഗസ്ഥനെയും ഉൾപ്പെടുത്തും. ഓഫീസും സ്റ്റാഫും വാഹനങ്ങളും നൽകാൻ സർക്കാരിന് നിർദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |