തിരുവനന്തപുരം: പിഎച്ച്.ഡി പ്രവേശനം നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമാക്കാൻ യു.ജി.സി തീരുമാനം. 2024 -25 അദ്ധ്യയന വർഷം തന്നെ ഇത് നടപ്പാക്കും. ഇതോടെ പിഎച്ച്. ഡി അഡ്മിഷന് സർവകലാശാലകൾ നടത്തിവന്ന പ്രവേശന പരീക്ഷകൾ ഇല്ലാതാവും. നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏത് സർവകലാശാലയിലും പിഎച്ച്.ഡിക്ക് അപേക്ഷിക്കാം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. മാർച്ച് 13ന് യു. ജി.സി യോഗം ഇതുസംബന്ധിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ട് അംഗീകരിച്ചിരുന്നു.
നെറ്റ് ജൂണിലും ഡിസംബറിലുമാണ് നടത്തുന്നത്. വരുന്ന ജൂണിലെ പരീക്ഷയുടെ അപേക്ഷ അടുത്തയാഴ്ച ക്ഷണിക്കും.
നിലവിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ (ജെ.ആർ.എഫ്) നെറ്റ് നേടുന്നവർക്കും നെറ്റ് മാത്രം നേടുന്നവർക്കും എൻട്രൻസില്ലാതെ പിഎച്ച്.ഡി പ്രവേശനം നൽകുന്നുണ്ട്. ഇത് രണ്ടുമില്ലാത്ത പി. ജി ബിരുദധാരികളെ എൻട്രൻസ് സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വാഴ്സിറ്റികൾ പിഎച്ച്.ഡിക്ക് പ്രവേശിപ്പിച്ചിരുന്നു. പകുതിയിലേറെയും ഇങ്ങനെയുള്ള പ്രവേശനമായിരുന്നു. പരീക്ഷയ്‌ക്ക് 70%വും അഭിമുഖത്തിന് 30%വുമാണ് സ്കോറ്. ഇതിലൂടെ 'വേണ്ടപ്പെട്ടവരെ' പിഎച്ച്.ഡിക്കാരാക്കുന്നുവെന്ന പരാതി നിലവിലുണ്ട്. പ്രവേശനയോഗ്യത നെറ്റ് മാത്രമാകുന്നതോടെ ആക്ഷേപം ഇല്ലാതാവും.
സ്കോറിന് മൂന്നു വിഭാഗങ്ങൾ
ഉയർന്ന സ്കോർ - ജെ.ആർ.എഫോടെ പിഎച്ച്.ഡി പ്രവേശനവും അസി.പ്രൊഫസർ നിയമനവും
രണ്ടാം സ്കോർ - ജെ.ആർ.എഫ് ഇല്ലാതെ പിഎച്ച്.ഡി പ്രവേശനവും അസി.പ്രൊഫസർ നിയമനവും
മൂന്നാം സ്കോർ - പിഎച്ച്.ഡി പ്രവേശനം മാത്രം
(കേരളത്തിലെ വാഴ്സിറ്റികളിൽ പിഎച്ച്. ഡി ഇല്ലാത്തവരെ അസി.പ്രൊഫസറായി നിയമിക്കുന്നില്ല)
മെരിറ്റ് ലിസ്റ്റും പ്രവേശനവും
പിഎച്ച്. ഡി പ്രവേശനത്തിന് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കാനും മാനദണ്ഡമുണ്ട്. ഇതിനായി നെറ്റ് സ്കോറിന് 70ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയിറ്ററ്റേജ് നൽകും. ഒരുവർഷത്തിനകം പ്രവേശനം നേടണം.
ഗൈഡുമാരുടെ ഒഴിവനുസരിച്ചാണ് പ്രവേശനം. പ്രൊഫസർക്ക്-8, അസോ.പ്രൊഫസർക്ക്-6, അസി.പ്രൊഫസർക്ക്-4 വീതം ഗവേഷകരെ ഗൈഡ് ചെയ്യാം. വിരമിച്ചവരെ ഗൈഡുമാരാക്കില്ല. വിരമിക്കുന്നതിന് 3വർഷം മുൻപ് ഗൈഡുമാർ എൻറോൾമെന്റ് നിറുത്തണം.
450
കേരള വാഴ്സിറ്റി ഒരു വർഷം നൽകുന്ന പി.എച്ച്.ഡി
3000
കേരളയുടെ പിഎച്ച്.ഡി എൻട്രൻസിന് അപേക്ഷിച്ചവർ
''യു.ജി.സി നിർദ്ദേശം നടപ്പാക്കും. ഒറ്റപ്പരീക്ഷ വിദ്യാർത്ഥികൾക്ക് ഗുണകരമാണ്. ഭേദഗതി സ്വാഗതാർഹം.''
-ഡോ.മോഹനൻ കുന്നുമ്മേൽ
വി.സി, കേരള സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |