കൊച്ചി: നഗരത്തിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. എറണാകുളം കറുകപ്പള്ളിയിൽ സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങി വിദ്യാർത്ഥിക്ക് പരിക്കേറ്റു. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് പരിക്കേറ്റത്. അപകടത്തിൽ വിദ്യാർത്ഥിയുടെ വിരൽ അറ്റുപോയി. വിരൽ പിന്നീട് ശസ്‌ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.
കഴിഞ്ഞദിവസം കൊല്ലത്തും സമാനമായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അമിത വേഗത്തിൽ പാഞ്ഞ ലോറി തട്ടി പൊട്ടിയ കെ-ഫോൺ കേബിളിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്കാണ് ഗുരുതര പരിക്കേറ്റത്. തഴവ തെക്കുംമുറി കിഴക്ക് ഉത്രാടത്തിൽ തുളസീധരന്റെ ഭാര്യ സന്ധ്യയാണ് (43) ഇരയായത്.
പുതിയകാവിൽ നിന്ന് ചക്കുവള്ളി ഭാഗത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിയിൽ കുടുങ്ങിയ കേബിൾ യുവതിയുടെ ശരീരത്തിലും സ്കൂട്ടറിലും ചുറ്റുകയായിരുന്നു. ഇരുപത്തിയഞ്ച് മീറ്ററോളം വലിച്ചിഴച്ചു. അഞ്ച് മീറ്ററോളം ഉയർന്ന സ്കൂട്ടർ യുവതിയുടെ ദേഹത്തേയ്ക്കാണ് വീണത്. ഇടത് തോളെല്ലിന് ഗുരുതരമായി പരിക്കേറ്റു.
തഴവ കൊച്ചുകുറ്റിപ്പുറത്ത് ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിലെത്തി തിരിച്ച് വീട്ടിലേക്ക് പോകാൻ സ്കൂട്ടർ എടുക്കുമ്പോഴായിരുന്നു അപകടം. ലോറി നാട്ടുകാർ പിന്തുടർന്ന് തടഞ്ഞു. അമിതമായി തടികയറ്റിയിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. കേബിൾ റോഡിന് കുറുകെ ഉയരപരിധി പാലിക്കാതെ സ്ഥാപിച്ചതാണ് ലോറിയിൽ കുരുങ്ങാൻ കാരണം.
മാസങ്ങൾക്ക് മുമ്പ് കായംകുളത്ത് ഭർത്താവിനൊപ്പം സ്കൂട്ടറിന് പിന്നിൽ സഞ്ചരിച്ച വീട്ടമ്മ താഴ്ന്നുകിടന്ന കേബിളിൽ കുടുങ്ങി മരണത്തിനിരയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |