തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉണ്ടായ കടലാക്രമണത്തിന് കാരണം കള്ളക്കടൽ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി, സമുദ്രോപരിതലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടൽ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടൽ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ കള്ളക്കടൽ എന്നു വിളിക്കുന്നത്. സുനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാൽ സുനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനുമാവില്ല.
എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. വേലിയേറ്റ സമയമായതിനാൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് കടലാക്രമണം രൂക്ഷമാകാൻ കാരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നു. രണ്ടു ദിവസം കൂടി കടലാക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ജാഗ്രതാ നിർദ്ദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |