# ചതിക്കുഴി ചൂണ്ടിക്കാട്ടിയത് കേരളകൗമുദി
കൊച്ചി: ചട്ടങ്ങൾ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിർമ്മാണവും വ്യാപകമാണെന്ന കേരളകൗമുദി വാർത്തയെത്തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി സർക്കാർ പുതിയ സർക്കുലർ ഇറക്കി.
വികസന അനുമതിപത്രമോ (ഡെവലപ്‌മെന്റ് പെർമിറ്റ്) ലേ ഔട്ട് അനുമതിയോ ഇല്ലാതെ ഭൂമി പ്ലോട്ടുകളാക്കുന്നതായി വിവരം കിട്ടിയാൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്റ്റോപ്പ് മെമ്മോ നൽകണം.
പ്ളോട്ട് തിരിച്ച് വില്പന നടത്തും മുമ്പ് ഭൂമി
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ-റെറ) നിർബന്ധമായും രജിസ്റ്റർ ചെയ്യിപ്പിക്കണം.
2019ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ റൂൾ 31 പ്രകാരം പത്തിലധികം പ്ലോട്ടുകളോ, അര ഹെക്ടറിലധികമുള്ള ഭൂമി പ്ലോട്ടുകളാക്കിയോ വിൽക്കുംമുമ്പ് ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസിൽ നിന്നോ തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്നോ ലേഔട്ട് അംഗീകാരം വാങ്ങണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്നായിരുന്നു ഫെബ്രുവരി 11ലെ കേരളകൗമുദി റിപ്പോർട്ട്. ഈ ഭൂമി വാങ്ങുന്നവർ കെട്ടിട പെർമിറ്റിനായി ചെല്ലുമ്പോൾ അനുമതി കിട്ടാത്ത സാഹചര്യവും കേരളകൗമുദി ചൂണ്ടിക്കാട്ടി.
ഭൂമി പ്ലോട്ടാക്കി വിൽക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശിച്ചു. കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ, 2019ലെ ചട്ടം 4, റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് ) ആക്ട് 2016ലെ വകുപ്പ് മൂന്ന് എന്നിവ പ്രകാരമുള്ള അറിയിപ്പാണ് പ്രദർശിപ്പിക്കേണ്ടത്. പഞ്ചായത്ത് കമ്മിറ്റിയിലും മുനിസിപ്പൽ, കോർപ്പറേഷൻ കൗൺസിലിലും സർക്കുലർ അവതരിപ്പിക്കണമെന്നും സെക്രട്ടറിമാർക്ക് നിർദ്ദേശമുണ്ട്.
പ്ലോട്ട് വികസനത്തിന് അനുമതിപത്രം നൽകുമ്പോൾ പകർപ്പ് കെ-റെറ സെക്രട്ടറിക്കും അയയ്‌ക്കണം.
ചട്ടം പാലിച്ച പ്ളോട്ട്
വാങ്ങാൻ ശ്രദ്ധിക്കണം
#ലേ ഔട്ട് പ്ളാനുള്ള പ്ലോട്ടാണെന്ന് ഉറപ്പാക്കണം
രജിസ്ട്രാർ, വില്ലേജ് ഓഫീസുകളിൽ രേഖകൾ പരിശോധിക്കണം
# പ്ളോട്ടുകളുടെ അവകാശികളായി വരുന്നവർക്ക്
പൊതുഉപയോഗത്തിനായി ഭൂമി മാറ്റിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
# വഴിക്ക് അഞ്ചു മീറ്റർ വീതി വേണം. വഴിയിൽ നിന്ന് നാലുമീറ്റർ ഉള്ളിലേക്ക്മാറിയേ കെട്ടിടം നിർമ്മിക്കാൻ കഴിയൂ. ചട്ടങ്ങൾ പാലിച്ച് കെട്ടിടം പണിയാൻ പ്ളോട്ടിൽ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |