കൽപ്പറ്റ: ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി. കൽപ്പറ്റയിലെ മരവയൽ കോളനിയിൽ വോട്ടു തേടിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ രാഹുൽ ഗാന്ധി. ഒരു വശത്ത് രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും തകർക്കാനുള്ള ശ്രമം. മറുവശത്ത് സംരക്ഷിക്കാനുള്ള ശ്രമവും. ആരാണ് ഭരണഘടനയെ തകർക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും നിങ്ങൾക്കറിയാമെന്നും രാഹുൽ പറഞ്ഞു.
റോഡ് ഷോയായി ജില്ലാ കളക്ടറേറ്റിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മരവയൽ കോളനിയിലെത്തിയത്. അഞ്ചു വർഷം മുമ്പ് ഞാൻ ഇവിടെ വരുമ്പോൾ പുതിയൊരു ആളായിരുന്നുവെന്ന് പറഞ്ഞായിരുന്നു റോഡ് ഷോയിൽ സംസാരിച്ചത്. നിങ്ങൾ എന്നെ എം.പിയായി തിരഞ്ഞെടുത്തു. ഞാൻ ഇവിടെ നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പ്രസംഗമല്ല. നിങ്ങൾ യു.ഡി.എഫ് പ്രവർത്തകരാകട്ടെ, എൽഡിഎഫ് പ്രവർത്തകരാകട്ടെ, കക്ഷി രാഷ്ട്രീയത്തിന് അതീതമായി എനിക്ക് നിങ്ങളോട് സ്‌നേഹമുണ്ട്. രാഷ്ട്രീയ നിലപാടുകളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതു വിഷയങ്ങളിൽ നാം ഒരുമിച്ചു പോകേണ്ടവരാണ്. പാർലമെന്റിൽ നിങ്ങളുടെ പ്രതിനിധിയായി ഇരിക്കുന്നത് ഒരു ബഹുമതിയായി ഞാൻ കാണുന്നു. കഴിഞ്ഞ അഞ്ച് വർഷം നിങ്ങളെ കേട്ടു കൊണ്ട്, നിങ്ങളോടു സംസാരിച്ചു കൊണ്ട്, നിങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചു. വയനാട്ടിൽ എന്റെ കുടുംബാംഗങ്ങളായ ഓരോ സഹോദരീ സഹോദരൻമാരോടും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം എന്റെ പാർലമെന്ററി ജീവിതം ധന്യമാക്കിയതിനും ഹൃദയം നിറഞ്ഞ നന്ദി. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ചില പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണെന്ന കാര്യം ഓർമിപ്പിക്കുന്നു. വയനാട്ടിലെ ഓരോ പ്രശ്നവും പാർലമെന്റിനകത്തും പുറത്തും ഉന്നയിക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാകും- രാഹുൽ ഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |