കൽപ്പറ്റ (വയനാട് ): പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി. എസ്.പിയും രണ്ടു ഡിവൈ.എസ്.പിമാരും ഇൻസ്‌പെക്ടറും അടങ്ങുന്ന നാലംഗ സി.ബി.ഐ സംഘമാണ് ഇന്നലെ വയനാട്ടിൽ എത്തിയത്. രാവിലെ കൽപ്പറ്റയിൽ എത്തിയ സംഘം ജില്ല പൊലീസ് മേധാവി എം.കെ.നാരായണനുമായും നേരത്തെ കേസ് അന്വേഷിച്ച കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ.സജീവുമായും ചർച്ചനടത്തി. തുടർന്ന് വൈത്തിരിയിൽ പ്രത്യേക യോഗം ചേർന്നു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരണമാണ് നടത്തിയത്. അടുത്തദിവസം രണ്ട് ഉദ്യോഗസ്ഥർ കൂടി സംഘത്തിൽ ചേരും.
സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ കോടതിയിൽ അപേക്ഷ നൽകും. 20 പ്രതികളാണ് റിമാൻഡിൽ കഴിയുന്നത്. ഇവരെ ഗ്രൂപ്പ് തിരിച്ച് ചോദ്യം ചെയ്യും. പിന്നീട് എല്ലാവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിനെ കോളേജ് ഹോസ്റ്റൽ ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാക്കി തള്ളിക്കളയാനായിരുന്നു കോളേജ് അധികൃതരുടെ നീക്കം. ആത്മഹത്യ എന്ന നിലയിലാണ് പൊലീസ് അന്വേഷണവും മുന്നോട്ടുപോയത്. പിന്നീടാണ് ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിലാണ് കുടുംബം ഉറച്ചുനിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |