തിരുവനന്തപുരം:ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ കൂടുതലും ഒരുകോടിയിലേറെ സ്വത്തുവിവരം പത്രികയിൽ കാണിച്ചിട്ടുള്ളവരാണ്. ഇതിൽ മുമ്പൻ തിരുവനന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഡോ.ശശിതരൂരാണ്. 56.06കോടിയുടെ സ്വത്തുണ്ടെന്നാണ് അദ്ദേഹം സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമാണ് തരൂരിനുള്ളത്.കൂടാതെ കാറും ഭൂസ്വത്തുക്കളുമുണ്ട്. കട ബാധ്യതകളില്ല.
തൊട്ടുപിന്നിൽ 23.65 കോടിയുടെ സ്വത്തുമായി തരൂരിന്റെ എതിരാളിയും കേന്ദ്രമന്ത്രിയുമായ എൻ.ഡി.എ.സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുണ്ട്.സ്ഥാവര സ്വത്തുക്കൾ 14.4 കോടിയുടേയും, സ്വർണം, വാഹനം തുടങ്ങി ജംഗമ സ്വത്തുക്കളായി 9.25 കോടിയുടേയും ആസ്തിയാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്.
ആസ്തിയിൽ മുൻപന്തിയിലുള്ളൊരു മറ്റൊരു സ്ഥാനാർത്ഥി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സിനിമാതാരവുമായ സുരേഷ് ഗോപിയാണ്. 12.66 കോടിയാണ് സുരേഷ് ഗോപിയുടെ ആകെ ആസ്തി.
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും പത്തുകോടിക്ക് മേൽ സ്വത്തുണ്ടെന്ന് വ്യക്തമാക്കിയ സ്ഥാനാർത്ഥിയാണ്. 10.38 കോടിയാണ് ആകെ ആസ്തി. കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന് 6.99 കോടിയാണ് ആകെ ആസ്തി.
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന് 7.5 കോടിയുടെ സ്വത്തുണ്ട്. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് 5.26 കോടിയാണ് ആസ്തി. പൊന്നാനിയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനിക്ക് 2.07 കോടിയും, വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് 1.56 കോടിയും ആസ്തിയുണ്ട്.കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ 1.44 കോടി, എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ 1.3 കോടി, മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് 1.05 കോടി എന്നിവരാണ് കോടീശ്വരന്മാരായ സ്ഥാനാർത്ഥികൾ. ആലപ്പുഴയിലെ സ്ഥാനാർത്ഥികളായ കെ സി വേണുഗോപാലിന് 86.5 ലക്ഷവും എഎം ആരിഫിന് 47.16 ലക്ഷവുമാണ് ആകെ ആസ്തിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |