കോഴിക്കോട്: പുനർവിവാഹം നടത്താമെന്ന് പറഞ്ഞ് റിട്ടയേഡ് ഡോക്‌ടറിൽ നിന്നും ആറ് ലക്ഷം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്ത് നാലംഗ സംഘം. കോഴിക്കോടാണ് സംഭവം. ഡോക്ടറുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഡോക്‌ടർ വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തിവരികയാണ്. അവിടെ വച്ച് പരിചയപ്പെട്ട ഒരു യുവാവാണ് ഡോക്ടറെ പുനർവിവാഹത്തിന് നിർബന്ധിച്ചത്. പല തവണ സംസാരിച്ചപ്പോൾ ഡോക്ടർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് യുവാവും സംഘവും കാസർകോട് നിന്നെത്തിച്ച യുവതിയെ കാണിച്ചു. ഡോക്‌ടർക്ക് യുവതിയെ ഇഷ്ടമായതോടെ നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. അവിടെ യുവതിയുടെ ബന്ധുക്കൾ എന്ന് പരിചപ്പെടുത്തിയ ചിലരും എത്തി. തുടർന്ന് വിവാഹം ഉറപ്പിക്കുകയും 'വധുവിനെയും വരനെയും' രണ്ട് മുറികളിലായി താമസിപ്പിക്കുകയും ചെയ്‌തു.
വിവാഹശേഷം ഇരുവർക്കും ഒന്നിച്ച് താമസിക്കാൻ നഗരത്തിൽ വാടകവീട് ഏർപ്പാടാക്കാമെന്ന് പറഞ്ഞ സംഘം ഡോക്‌ടറുടെ മുറി പുറത്തുനിന്നും പൂട്ടിയാണ് രാത്രി സ്ഥലംവിട്ടത്. പിറ്റേ ദിവസം വീണ്ടും സ്ഥലത്തെത്തിയ സംഘം, നടക്കാവിൽ പണയത്തിന് വീട് ഏർപ്പെടുത്തിയതായും ഇതിന് ആറ് ലക്ഷം രൂപ മുൻകൂർ നൽകണമെന്നും അറിയിച്ചു.
പണം കൈമാറി വീട് കാണാൻ പോകുന്നതിനിടെ തൊട്ടടുത്ത ആരാധനാലയത്തിൽ കയറുന്നതിനായി ഡോക്ടർ ഫോണും ലാപ്‌ടോപ്പും അടങ്ങിയ ബാഗും സംഘത്തിന് കൈമാറി. തിരിച്ചെത്തിയപ്പോഴാണ് ചതി പറ്റിയെന്ന് അദ്ദേഹത്തിന് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. നടക്കാവ് പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |