പെരുമ്പാവൂർ: കീഴില്ലത്ത് ഹോട്ടലിനോട് ചേർന്നുള്ള മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. പണിക്കരമ്പലം സ്വദേശിനി ജിബി മോൾ (36) ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ബാൻഡേജ് ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണം. ഇന്നലെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പട്ടാലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടാം ഭർത്താവ് ലൈജുവിനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ കളമശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അബോധാവസ്ഥയിൽ ആയതിനാൽ പൊലീസിന് ഇന്നലെ മൊഴിയെടുക്കാൻ കഴിഞ്ഞില്ല.
കീഴില്ലം ഷാപ്പുംപടിയിൽ പെട്രോൾ പമ്പിന് സമീപം ലൈജു വാടകയ്ക്കെടുത്ത് നടത്തിയിരുന്ന ഹോട്ടലിനോട് ചേർന്നുള്ള മുറിയിൽ ഞായറാഴ്ച രാവിലെ 11-ഓടെയാണ് ജിബി മോളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കളത്തൂർ സ്വദേശികളായ ഇവർ നാലു മാസം മുൻപാണ് കീഴില്ലത്ത് താമസമാക്കിയത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഏഴ് വയസുകാരനായ മകൻ അർണവിനെ പിതൃസഹോദരിയുടെ വീട്ടിലേക്ക് മാറ്റി. ജിബി മോളുടെ ആദ്യ വിവാഹത്തിലുള്ള മകൾ അനന്യ ചാലക്കുടിയിലെ ബന്ധുവീട്ടിൽ നിന്നാണ് പഠിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |