തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു. സർവ റെക്കാഡുകളും ഭേദിച്ച് ചൊവ്വാഴ്ച 11.17 കോടി യൂണിറ്റായിരുന്നു ഉപഭോഗം. വരുംദിവസങ്ങളിൽ ഇത് കൂടിയേക്കാം. വൈദ്യുതി ആവശ്യം ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത് ഏപ്രിലിലാണ്.
മാർച്ച് മാസത്തിൽ 305.67 കോടി യൂണിറ്റായിരുന്നു ഉപഭോഗം. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 271.002 കോടി യൂണിറ്റായിരുന്നു. ഇക്കുറി വർദ്ധന 34 കോടി യൂണിറ്റിലധികം. ദേശീയ തലത്തിൽ തന്നെ വലിയ വർദ്ധനയാണിത്. ചൂടുകൂടുന്ന കാലയളവിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നത് പതിവാണ്. എന്നാൽ വലിയ തോതിൽ കൂടുന്നത് പ്രതീക്ഷയ്ക്കും അപ്പുറമാണ്. അതിനാൽ ഇതിനിടയാക്കിയ സാഹചര്യം കെ.എസ്.ഇ.ബി വിലയിരുത്തുന്നുണ്ട്.
ദേശീയ തലത്തിൽ മാർച്ചിലെ വൈദ്യുതി ഉപഭോഗം 1,29,890 മെഗാവാട്ടാണ്. കഴിഞ്ഞ വർഷം മാർച്ചിൽ 1,28,120 മെഗാവാട്ടായിരുന്നു. വർദ്ധന 1.4%. എന്നാൽ കേരളത്തിൽ ഈ മാർച്ചിൽ ഉണ്ടായത് 12.79% വർദ്ധന. രാത്രിയിലാണ് ഉപഭോഗം ഏറ്റവുമധികം കൂടുന്നത്. ഇന്നലെ 5493 മെഗാവാട്ടായിരുന്നു രാത്രികാല ഉപഭോഗതോത്. മുൻ വർഷങ്ങളിൽ 5000 മെഗാവാട്ടിനുമേൽ എത്തിയിരുന്നില്ല.
കണക്കുകൂട്ടലിനുമപ്പുറം ഉപഭോഗം കുതിച്ചുയരുമ്പോഴും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് കെ.എസ്.ഇ.ബി.
രാത്രി ഉപയോഗം
നിയന്ത്രിക്കണം
വൈകിട്ട് ആറുമുതൽ രാത്രി 12 വരെയുള്ള വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനായാൽ പ്രതിസന്ധിയെ അതിജീവിക്കാനാകുമെന്ന് കെ.എസ്.ഇ.ബി പറയുന്നു. അതിന് ഉപഭോക്താക്കൾ സഹകരിക്കണമെന്നാണ് അഭ്യർത്ഥന. സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കിയിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധി അനായാസം മറികടക്കാനാകുമായിരുന്നുവെന്നും അധിക ഉപഭോഗ മേഖലകൾ കണ്ടെത്താൻ കഴിഞ്ഞേനെയെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |