ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ഫ്രാസിപോറയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവത്തിൽ ഒരു ഭീകരനെ വധിച്ചു.
പുൽവാമയിലെ മുറാൻ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്‌ക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. തുടർന്ന് വെടിവയ്‌പ്പുണ്ടായി. ഇതോടെ ജമ്മു കാശ്‌മീർ പൊലീസും പ്രദേശം വളഞ്ഞു. ബാരാമുള്ള ജില്ലയിലെ ഉറിയിൽ ഒരു ഭീകരനെ വധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സമീപപ്രദേശത്ത് വീണ്ടുമൊരു വെടിവയ്‌പ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാൻ ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും സുപ്രധാനമായ ബന്ധം പങ്കിടുന്നുവെന്നും സുസ്ഥിരമായ ഇന്ത്യ-ചൈന ബന്ധം ലോകത്തിന് തന്നെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിലെ ന്യൂസ് വീക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. നമ്മുടെ അതിർത്തിയിൽ നീണ്ടുനിൽക്കുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്റെ വിശ്വാസം, അതുവഴി നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാൻ സാധിക്കും'- പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകമായ ഇടപെടലിലൂടെ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
'ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം നമ്മുടെ രണ്ട് രാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിന് തന്നെ പ്രധാനമാണ്. നയതന്ത്ര, സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലിലൂടെ ആ ബന്ധം വളർത്തിയെടുക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ അതിർത്തികളിലെ സമാധാനം പുനസ്ഥാപിക്കാനും നിലനിർത്താനും നമുക്ക് കഴിയും'- പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |