മലപ്പുറം: വീട്ടിൽ കയറി യുവതിയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. മലപ്പുറം എടപ്പാൾ വട്ടംകുളത്ത് അശോകന്റെ വീട്ടിലാണ് കവർച്ച നടന്നത്. അശോകന്റെ മരുമകളായ രേഷ്മയെ കസേരയിൽ കെട്ടിയിട്ട ശേഷം ശരീരത്തിൽ അണിഞ്ഞിരുന്ന 15 പവൻ സ്വർണം കവർന്നെന്നാണ് പരാതി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കവർച്ച നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
മാസ്‌കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ശേഷം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം മുൻവശത്ത് കസേരയിൽ ഇരിക്കുകയായിരുന്നു രേഷ്മ. രേഷ്മയെ അതേ കസേരയിൽ കെട്ടിയിട്ട ശേഷം മോഷ്ടാവ് ശരീരത്തിലുണ്ടായിരുന്ന മുഴുവൻ സ്വർണാഭരണങ്ങളും കവർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ രേഷ്മയുടെ ഭർത്താവും അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നാണ് മൊഴി.
എന്നാൽ ഇരുവരും ഈ സംഭവങ്ങൾ അറിഞ്ഞിരുന്നില്ല. അമ്മായിയമ്മ കുളിക്കുകയായിരുന്നുവെന്നും രേഷ്മയുടെ ഭർത്താവ് മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. കുളി കഴിഞ്ഞ് പുറത്തുവന്ന അമ്മായിയമ്മയാണ് രേഷ്മയെ കെട്ടിയിട്ട നിലയിൽ കണ്ടത്. തുടർന്ന് അമ്മായിയമ്മ തന്നെയാണ് രേഷ്മയെ രക്ഷിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. പീന്നിടാണ് രേഷ്മ മോഷണ വിവരം പറയുന്നത്.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലുണ്ടായിരുന്നവരുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |