ടെൽ അവീവ്: സിറിയയിലെ കോൺസുലേറ്റ് തകർത്തതിന് തിരിച്ചടിയായി ഇറാൻ 48 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ ആക്രമിക്കുമെന്ന് റിപ്പോർട്ട്. നൂറിലേറെ ഡ്രോണുകളും ഡസൻകണക്കിന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഇറാൻ ഇസ്രയേലിന് നേരെ ഒരേ സമയം പ്രയോഗിച്ചേക്കാം. ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളാണ് ഇറാൻ ഉന്നമിടുന്നതെന്നും യു.എസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. നാളെയോ ഞായറാഴ്ചയോ ഇസ്രയേലിന്റെ വടക്കൻ, തെക്കൻ മേഖലകളെ ഇറാൻ ആക്രമിച്ചേക്കാം. ഇതോടെ പശ്ചിമേഷ്യയിലെമ്പാടും യുദ്ധം ആളിപ്പടർന്നേക്കും.
ഇസ്രയേലിന്റെ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.വ്യോമാക്രമണ ഭീഷണി കണക്കിലെടുത്ത് ഇന്ന് ഇസ്രയേൽ അതീവ ജാഗ്രതയിലായിരുന്നു. രാജ്യത്തിനുള്ളിൽ നേരിട്ട് ആക്രമണമുണ്ടായാൽ ഇറാൻ മണ്ണിൽ തിരിച്ചടി നൽകാൻ ഇസ്രയേലും ഒരുങ്ങി. ഇറാന്റെ സൈബർ ശൃംഖലയും തകർക്കും.
ഈ മാസം ഒന്നിനാണ് സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തത്. ഉത്തരവാദിത്വം ഇസ്രയേൽ പരസ്യമായി ഏറ്റെടുത്തിട്ടില്ല. ഇറാന്റെ രണ്ട് ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസ യുദ്ധത്തിനിടെ സിറിയയിൽ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഇറാൻ ജനറൽമാർ നേരത്തെയും കൊല്ലപ്പെട്ടിരുന്നു.
അതേസമയം ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാൻ - ഇസ്രയേൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർദ്ദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് യാത്ര വിലക്കിയത്. ഇരുരാജ്യങ്ങളിലെയും ഇന്ത്യൻ പൗരൻമാർ സുരക്ഷിതരായി ഇരിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |