കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയായ അതിജീവിതയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പൊട്ടിത്തെറിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അതിജീവിത നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഹരീഷ് പേരടി പിന്തുണയറിയിച്ചത്.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി ശേഖരിച്ച മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു നടിയുടെ പ്രതികരണം.
ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയിൽ നിന്നും ഇത്തരമൊരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. നീതി കിട്ടുംവരെ പോരാടുമെന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
കൂടെ ജോലി ചെയ്ത ഒരു പെൺകുട്ടിയാണ് ഈ പറയുന്നതെന്നും.കൂടെ നിൽക്കാനുള്ള ഒരു സാമാന്യ മര്യാദയെങ്കിലും കാണിക്കണമെന്നും ഹരീഷ് പേരടി ചലച്ചിത്ര ലോകത്തോട് ആവശ്യപ്പെട്ടു.എത്ര സിനിമ നഷ്ടപ്പെട്ടാലും തന്റെ പെങ്ങളോടൊപ്പമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
"മലയാള സിനിമയുടെ മേക്കിംഗും കഥയുടെ ശക്തിയും കണ്ട് ലോകം അമ്പരന്ന് നിൽക്കുകയാണെന്ന തള്ളും തള്ളിന്റെ തള്ളും സ്വയം ഓസ്ക്കാറും പ്രഖ്യാപിക്കുന്ന മലയാള സിനിമാലോകമേ..നമ്മുടെ കൂടെ ജോലി ചെയ്ത ഒരു പെൺകുട്ടിയാണീ പറയുന്നത്..കൂടെ നിൽക്കാനുള്ള ഒരു സാമാന്യ മര്യാദയെങ്കിലും കാണിക്ക്..എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പം"- എന്നാണ് അദ്ദേഹം അതിജീവിതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്‌തുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |