കോഴിക്കോട്: 'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കേണ്ടതില്ലെന്ന് താമരശേരി രൂപത കെ സി വൈ എമ്മിൽ തീരുമാനം. ഇന്നുചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. രൂപതയ്ക്ക് കീഴിലുള്ള 120 കെ സി വൈ എം യൂണിറ്റുകളിൽ ഇന്ന് സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
തിരഞ്ഞടുപ്പിന് മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽ നിന്നും വിട്ടുനിൽക്കണം എന്നുമാണ് കെ സി വൈ എം തീരുമാനിച്ചിരിക്കുന്നത്. സിനിമാ പ്രദർശനത്തിൽ സഭയ്ക്കുള്ളിൽ നിന്നുതന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു.
ഇടുക്കി രൂപത ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ആഹ്വാനവുമായി താമരശേരി രൂപത രംഗത്തെത്തിയത്. ഇടവകകളിലെ കുടുംബ കൂട്ടായ്മകളിൽ സിനിമയുടെ ലിങ്ക് അയച്ചുനൽകുകയും ചെയ്തിരുന്നു. സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിയായിരുന്നു പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്.
പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് താമരശേരി രൂപത കെ സി വൈ എം ഡയറക്ടർ ജോർജ്ജ് വെള്ളക്കാകുടിയിൽ പറഞ്ഞിരുന്നു. നിരോധിത സിനിമയല്ല. പ്രദർശനം മുസ്ലിംങ്ങൾക്ക് എതിരല്ല. മുസ്ലിം സമുദായത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമല്ല. തീവ്രമായ ചിന്തയോടെ പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും ഉണ്ടെന്ന തിരിച്ചറിവ് സഭയ്ക്കുണ്ട്. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവമാണ് സിനിമ. അത് പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. അജണ്ട വച്ചുള്ള പ്രണയങ്ങൾക്ക് എതിരെ ബോധവത്കരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |