SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.59 PM IST

സുരേഷ് ഗോപി നൽകിയത് വളരെ വ്യത്യസ്തമായ സമ്മാനം; ഇത്രമാത്രമായിരുന്നു പോകാൻ നേരം മോദിക്ക് അറിയാനുണ്ടായിരുന്നത്

modi

തൃശൂർ : തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ അഞ്ച് ലോകസഭാ സ്ഥാനാർത്ഥികളെ അണിനിരത്തി പ്രവർത്തകരെ ഇളക്കി മറിച്ച് പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ മൂന്നാം തവണ തൃശൂരിലെത്തിയ പ്രധാനമന്ത്രി ഇന്നലെ ഇരുമുന്നണികളെയും കടന്നാക്രമിച്ചു.


കരുവന്നൂർ ഉൾപ്പെടെ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ചും ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു പ്രസംഗം. ഗുരുവായൂർ ഹെലിപാഡിൽ വന്നിറങ്ങിയപ്പോൾ സ്വീകരിക്കാനെത്തിയവരോട് സംവദിച്ചും പ്രവർത്തകരെ അഭിവാദ്യം ചെയ്തും സദസിനെ ഇളക്കി മറിച്ചു. തിരികെ പോകുമ്പോഴും കാറിൽ വച്ചും പ്രവർത്തകർക്ക് നേരെ കൈവീശി കാണിച്ചു.

ആലത്തൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ഡോ.ടി.എൻ.സരസു, നിവേദിത സുബ്രഹ്ണ്യൻ, ഡോ.അബ്ദുൾ സലാം, സുരേഷ് ഗോപി, കെ.എ.ഉണ്ണികൃഷ്ണൻ, എന്നിവരുടെ പ്രചരണത്തിനായാണ് മോദി കുന്നംകുളത്തെത്തിയത്. മോദിയുടെ പൊതുസമ്മേളന വേദിയിൽ വൻ ജനപങ്കാളിത്തവുമുണ്ടായി.

മോദി സ്വീകരിക്കാൻ കാത്തുനിന്ന ബി.ജെ.പി പ്രവർത്തകരെ അടുത്തേക്ക് വിളിച്ച് തൃശൂരിലെ വിജയസാദ്ധ്യത ചോദിച്ചറിഞ്ഞു. സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവർത്തകർ പറഞ്ഞപ്പോൾ അങ്ങനെ പറയാൻ കാരണമെന്താണെന്ന മറുചോദ്യം ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികളും വികസന നയവുമാണ് കാരണമെന്ന് പ്രവർത്തകർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഏതൊക്കെ പദ്ധതികളാണ് കൂടുതൽ ജനപ്രീതിയുള്ളതെന്നും പ്രധാനമന്ത്രി ചോദിച്ചു. പ്രവർത്തകർ ചില പ്രധാന പദ്ധതികളുടെ പേര് പറഞ്ഞു. ഇതോടെ അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞ് കാറിൽ കയറി. കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് മോദി തൃശൂരിലെത്തുന്നത്.


ലക്ഷ്യം തൃശൂർ

ആലത്തൂർ മണ്ഡലത്തിൽ പോയപ്പോഴും സുരേഷ് ഗോപിയുടെ പേര് പ്രസംഗത്തിൽ എടുത്ത് പറഞ്ഞും, കരുവന്നൂർ വിഷയം സമഗ്രമായി പ്രതിപാദിച്ചും നരേന്ദ്രമോദി തൃശൂർ ലക്ഷ്യം പ്രകടമാക്കി. സദസിൽ ഇരുന്ന സമയത്ത് ഏറെ നേരം സംസാരിച്ചത് സുരേഷ് ഗോപിയോടായിരുന്നു. വന്ദേഭാരത് ഉൾപ്പെടെ നിരവധി വികസന വിഷയങ്ങൾ സുരേഷ് ഗോപി അവതരിപ്പിക്കാറുണ്ടെന്നും മോദി പറഞ്ഞു.

നിവേദിത സുബ്രഹ്മണ്യൻ, ഡോ.അബ്ദുൾ സലാം, സുരേഷ് ഗോപി, കെ.എ.ഉണ്ണികൃഷ്ണൻ എന്നിവർക്ക് പുറമേ നടൻ ദേവൻ, പത്മജ വേണുഗോപാൽ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ് , ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, എം.എസ്.സമ്പൂർണ, പൂർണിമ സുരേഷ്, വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ധന്യ രാമചന്ദ്രൻ, അനീഷ് ഇയ്യാൽ, ഇ.കൃഷ്ണ ദാസ്, രവി തേലത്ത് തുടങ്ങി നിരവധി നേതാക്കൾ സന്നിഹിതരായി. സുരേഷ് ഗോപി വന്ദേഭാരത് ട്രെയിനിന്റെ മാതൃക സമ്മാനിച്ചു. മറ്റ് സ്ഥാനാർത്ഥികൾ മോദിയെ പൊന്നാടയണിച്ചു. അഡ്വ.ബി.ഗോപാലകൃഷ്ണൻ, കെ.കെ.അനീഷ് കുമാർ എന്നിവരും ഉപഹാരം സമ്മാനിച്ചു.

ആറ്റിങ്ങൽ,തിരുവനന്തപുരം ലോക്‌സഭ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കുവേണ്ടി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും മോദി എത്തിയിരുന്നു. ഇവിടെവച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു.

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം നടന്നുവരികയാണെന്നും കേന്ദ്രസർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ മാസപ്പടി പുറംലോകം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരെ ജയിലിൽ അടയ്ക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയും പ്രതീക്ഷിക്കേണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PMMODI, LOKSABHAELECTION, SURESHGOPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.