തിരുവനന്തപുരം: വിളപ്പിൽശാലയിൽ നിർമ്മിക്കുന്ന ഡോ.എ.പി.ജെ.അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ ആസ്ഥാന മന്ദിര നിർമ്മാണത്തിനുള്ള മാസ്റ്റർപ്ളാൻ അന്തിമഘട്ടത്തിൽ. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്,അക്കാഡമിക് ബ്ളോക്ക്,ഹോസ്റ്റൽ ബ്ളോക്ക് എന്നിങ്ങനെ പ്രധാനമായും മൂന്നു ബ്ളോക്കുകളാണ് മന്ദിരത്തിലുണ്ടാവുക.ഇതുകൂടാതെ മന്ദിരത്തിന് സമീപത്തായി ട്രാൻസിഷണൽ റിസർച്ച് സെന്ററും നിർമ്മിക്കും.
അടിസ്ഥാനസൗകര്യ വികസന കമ്പനിയായ വാപ്കോസാണ് റിസർച്ച് സെന്റർ നിർമ്മിക്കുക.കിഫ്ബി ഫണ്ടാണ് ഇതിനായി ഉപയോഗിക്കുക. ഇന്ത്യയിൽ ആദ്യമായാണ് സർവകലാശാലാ കാമ്പസും വ്യവസായബന്ധിത റിസർച്ച് പാർക്കും ഒന്നിച്ചു പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനം ചെയ്യുന്നതാണിത്. അദ്ധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും സംരംഭകരായി മാറും.മദ്രാസ് ഐ.ഐ.ടി പാർക്കിന്റെ മാതൃകയിലുള്ള വ്യവസായ ഗവേഷണ പാർക്കാണ് നിർമ്മിക്കുക.ഘട്ടംഘട്ടമായാകും നിർമ്മാണം.ആറ് വർഷം കൊണ്ട് മന്ദിരം പൂർണസജ്ജമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.
ആസ്ഥാന മന്ദിരത്തിന്റെ 80 ശതമാനത്തോളം പ്ളാനും പൂർത്തിയായിക്കഴിഞ്ഞു.ഹോസ്റ്റൽ ബ്ളോക്കിന്റെ പ്ളാൻ തയ്യാറാക്കുന്നതും അന്തിമഘട്ടത്തിലാണ്.
രണ്ടുഘട്ടമായി 100 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുത്തത്.രണ്ടാംഘട്ടത്തിൽ ആകെ 21 വീടുകൾ ഉൾപ്പെടുന്ന ഭൂമിയാണ് സർവകലാശാല ഏറ്റെടുത്തത്.കിഫ്ബി വഴി 190 കോടി രൂപ ഇവർക്ക് നഷ്ടപരിഹാരം നൽകി. ആദ്യഘട്ടത്തിൽ 184 കോടിയാണ് നൽകിയത്.വസ്തുവിന്റെ വില,അതിന്റെ സൊലേഷ്യം,മരങ്ങളുടെ വില,കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും വില,കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം എന്നിവയടക്കമാണ് തുക നൽകിയിരിക്കുന്നത്.
സൈറ്റ് ഓഫീസ് തയ്യാർ
42 കോടിയാണ് നിർമ്മാണച്ചെലവ്.നിർമ്മാണ മേൽനോട്ടത്തിനായി പദ്ധതി പ്രദേശത്ത് സൈറ്റ് ഓഫീസ് സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ഒരു കെട്ടിടത്തെ താത്കാലിമായി നവീകരിച്ച് സൈറ്റ് ഓഫീസായി മാറ്റുകയായിരുന്നു.പദ്ധതി പ്രദേശത്തെ നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
കെ.ടി.യുവിൽ ഇവ
210 - ആകെ സ്ഥാപനങ്ങൾ
153 - എൻജി.കോളേജുകൾ
24 - എം.ബി.എ കോളേജുകൾ
25 - എം.സി.എ കോളേജുകൾ
08 - ആർക്കിടെക്ചർ കോളേജുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |