100 കോടി ക്ളബ് ഇടിച്ചു കയറാൻ വരികയാണ് ഫഹദ് ഫാസിലിന്റെ രങ്കണ്ണനും പിള്ളേരും. ജിതു മാധവൻ സംവിധാനം ചെയ്ത ആവേശം വിഷു ചിത്രങ്ങളിൽ ഏറ്റവും വലിയ ആവേശം തീർക്കുന്നതിന്റെ ആഹ്ളാദത്തിൽ നാലു ചെറുപ്പക്കാർ. സിനിമ മാത്രം സ്വപ്നം കണ്ട നാലു പേരും സോഷ്യൽ മീഡിയയിൽ സൂപ്പർ താരങ്ങൾ. ബംഗളൂരുവിലെ കോളേജ് ക്യാമ്പസിലും രങ്ക ചേട്ടന്റെ മുൻപിലും തകർത്ത് അഭിനയിച്ചതിന് പ്രേക്ഷകരുടെ സ്നേഹവും നീണ്ട കൈയടിയും. ഇൻസ്റ്റഗ്രാമിൽനിന്നിറങ്ങി ഹിപ്സറ്ററും , മിഥുൻ ജയ് ശങ്കറും , റോഷൻ ഷാനവാസും, മിഥുൻ സുരേഷും സിനിമയിലെ അഭിനയ വണ്ടിയിൽ നടത്തിയ കന്നി യാത്ര സൂപ്പർ ഹിറ്ര് . ഇനി, സിനിമ. ആവേശത്തിൽ കണ്ട ചിരി നാലു പേരുടെയും മുഖത്ത് പറ്റി കിടക്കുന്നു.
ഹൈപ്പ് സ്റ്റാർ
''ഇൻസ്റ്റഗ്രാമിലെ വീഡിയോ കണ്ടാണ് ജിതു ചേട്ടൻ ഓഡിഷന് വിളിക്കുന്നത്. രണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. കാസ്റ്റ് ചെയ്ത കാര്യം ജിതു ചേട്ടൻ തന്നെയാണ് അറിയിച്ചത്.പ്രണവ് രാജ് എന്നാണ് പേര്.
ഹിപ്സ്റ്റർ എന്ന് പേര് ഞാൻ തന്നെയാണ് ഇട്ടത്. ആളുകൾ ശ്രദ്ധിക്കുന്ന പേര് വേണം എന്ന് തോന്നി . ഹിപ്സ്റ്റർ എന്നാൽ പുതിയതായി വരുന്ന ട്രെൻഡിനെ പിന്തുടരുന്ന ആൾ എന്നാണ് അർത്ഥം .
ഒരുപാട് നാളുകൾക്ക് ശേഷം ആഗ്രഹത്തോടെ പഠിക്കുകയും മനസിലാക്കാൻ ശ്രമിക്കുകയും ചെയ്ത ഒന്നാണ് സിനിമ . തുടക്കകാരനായതിനാൽ പല പ്രാവശ്യം ടേക്ക് വേണ്ടി വന്നു.ഫഹദ് ഇക്കയോടൊപ്പം അഭിനയിച്ചു എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല.സിനിമ ഞാനും നന്നായി ആസ്വദിച്ചു. വീട്ടുകാരും മുൻപ് എന്റെ വീഡിയോകൾ എടുക്കാൻ സഹായിച്ച സുഹൃത്തുക്കളും സിനിമ കണ്ട സന്തോഷത്തിൽ. അവർക്കെല്ലാം അഭിനയം ഇഷ്ടപ്പെട്ടു. കൊല്ലം കുളത്തൂപ്പുഴ ആണ് നാട്. അച്ഛൻ രാജേന്ദ്രൻ പിള്ള, അമ്മ ശാലിനി ,അനിയൻ വൈഷ്ണവ് രാജ്.""ഹിപ്സറ്ററുടെ ഗെയിമിംഗിന് മുൻപിൽ പത്തു ലക്ഷം പേരാണ് തലയടിച്ചു വീണത്. അജു എന്ന കഥാപാത്രത്തെ കണ്ട് അവരെല്ലാം ലൈക്ക് ബട്ടൺ ഞെക്കി.
മിഥൂട്ടിയുടെ ശബ്ദം ജയിച്ചു
''റീൽസും വീഡിയോയോയുമായി മുൻപോട്ടും പോകുമ്പോഴാണ് ജിതുവേട്ടൻ വിളിക്കുന്നത്. കുട്ടേട്ടനാകാൻ വേറെ ആരുമില്ലായിരുന്നു. സ്ക്രീൻ ടെസ്റ്റ് മാത്രം നോക്കി. സിനിമ കണ്ട് ഒരുപാട് ആളുകൾ വിളിച്ചു. എന്റെ ശബ്ദം തന്നെയാണ് പ്ളസ്.
ജനിച്ചപ്പോഴേ വായിൽ നിന്ന് സൈനസിലേക്ക് ഒരു ദ്വാരം ഉണ്ടായിരുന്നു. അത് അടയ്ക്കാൻ ശസ്ത്രക്രിയ നടത്തി . അപ്പോൾ എന്തോ പിഴവ് സംഭവിച്ചു. അന്ന് മുതൽ ശബ്ദം ഇങ്ങനെ . സംസാരിക്കുമ്പോൾ ചില വാക്കുകൾ പറയാൻ ബുദ്ധിമുട്ടാണ്.എന്നാൽ കഥാപാത്രത്തിന് വേണ്ട ശബ്ദം ഇതുതന്നെയായിരുന്നു. കുട്ടി എന്ന കഥാപാത്രത്തെ വിജയിപ്പിച്ചത് ജിതുവേട്ടനും എന്റെ ശബ്ദവും കൂടിയാണ്. ശബ്ദത്തിന്റെ പേരിൽ ഞാൻ പിന്നിലേക്ക് പോയിട്ടുണ്ട്. ആവേശം സിനിമ എന്റെ ശബ്ദത്തിലൂടെ എന്നെ മുൻപിലേക്ക് കൊണ്ടു വന്നു. അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്. പിന്നെ വീട്ടുകാരും. ഫഹദ് ഇക്കയെ ഞാൻ ആദ്യമായാണ് നേരിട്ട് കാണുന്നത്. കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം തന്ന നിമിഷം .ആദ്യമായാണ് ഷൂട്ട് കാണുന്നത്. തൃശൂർ പുത്തൂർ ആണ് നാട്. അച്ഛൻ സുരേഷ്. അമ്മ പങ്കജം. അനിയൻ ജിഥുനും നിഥിനും. അമ്മ ഇട്ട പേരാണ് മിഥൂട്ടി. പരസ്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നുണ്ട്. ""ഇൻസ്റ്റഗ്രാമിൽ മിഥൂട്ടിയുടെ റീൽസിന് ഒരു ലക്ഷത്തോളം ഫോളോവേഴ്സ് . സിനിമയിൽ അഭിനയിച്ച കാര്യം ആവേശം ഇറങ്ങിയതിന് ശേഷമാണ് എല്ലാവരും അറിയുന്നത്.
റീൽ വഴി ബിഗ് റീൽ
''സ്കൂളിൽ പഠിക്കുമ്പോൾ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. റീൽസിലൂടെയാണ് കൂടുതൽ ആളുകൾ അറിയുന്നത് . ആ റീലുകൾ ആവേശം സിനിമയിൽ ബിബി ആയി വരാൻ വഴിയൊരുക്കുകയും ചെയ്തു. ആദ്യമായാണ് ഷൂട്ട് കാണുന്നത് . അതും ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ. ഫഹദ് ഇക്കയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഏറെ സ് നേഹത്തോടെ ഞങ്ങളോട് പെരുമാറി . ഹിപ്സ്റ്ററിനെയും റോഷനെയും സോഷ്യൽ മീഡിയിൽ കണ്ട പരിചയം ഉണ്ടായിരുന്നു. ഓഡിഷനിലാണ് നേരിൽ കണ്ടത്. ഞങ്ങൾ നാലു പേരും ഒരുമിച്ചാണ് താമസിച്ചത്. പരസ്പരം കൂടുതൽ അറിയാൻ അത് സഹായിച്ചിട്ടുണ്ട്.സിനിമ കണ്ടപ്പോൾ എനിക്ക് കൂറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നി. അടുത്ത സിനിമയിൽ മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹം. തിരുവനന്തപുരം ആണ് നാട്. അച്ഛൻ ജയ് ശങ്കർ, അമ്മ സുചിത, സഹോദരൻ ജിതിൻ . സിനിമ ഹിറ്റായതിൽ അവരെല്ലാം സന്തോഷത്തിൽ.""ഇത്തവണത്തെ വിഷു മിഥുൻ ജയ് ശങ്കറിന് ആവേശമായിരുന്നു. ജീവിതത്തിൽ വലിയ മധുരം തന്ന വിഷു.
അവസാനം ശാന്തനായി
''രോമാഞ്ചം റിലീസ് ചെയ്യുന്നതിന് മുൻപേ ആവേശത്തിന്റെ പരിപാടി തുടങ്ങിയിരുന്നു. അതിനാൽ രോമാഞ്ചം എന്റെ സിനിമയായാണ് കണ്ടത്. ജിതു ചേട്ടന്റെ ഭാര്യ ഷിഫിനാത്ത കോണ്ടാക്ട് നമ്പറിന് മെസേജ് അയച്ചിരുന്നു. രോമാഞ്ചത്തിന്റെയും ആവേശത്തിന്റെയും അസിസ്റ്റന്റ് ഡയറക്ടറാണ് ഷിഫിനാത്ത. ജിതു ചേട്ടനെ കണ്ടപ്പോഴാണ് അറിയുന്നത് അത് ഓഡിഷനാണെന്ന്. അജുവും ബിബിയും ശാന്തനും തമ്മിലുളള സൗഹൃദത്തിന്റെ പതിന്മടങ് റിയൽ ലൈഫിൽ സൂക്ഷിക്കുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. കാമറയുടെ പിന്നിൽ ഞങ്ങൾക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഫഹദിക്ക വന്നു സംസാരിച്ചു പേടി മാറ്റി.
എട്ടുമാസം ഞങ്ങൾ ഒരുമിച്ചായിരുന്നു . ഇത്രയും ദിവസം ബംഗളൂരിൽ ആദ്യമാണ്. ഞങ്ങൾക്ക് ഞങ്ങളിൽ ആത്മവിശ്വാസം കുറവായിരുന്നു. ഞങ്ങളുടെ കഥാപാത്രത്തെ ആളുകൾ എങ്ങനെ എടുക്കുമെന്നൊക്കെ ആലോചിച്ചു. സിനിമ സൂപ്പർ ഹിറ്റാകുമെന്ന് അപ്പോഴും അറിയാമായിരുന്നു. സിനിമയിൽ എത്താൻ കണ്ടും കേട്ടുമുള്ള എല്ലാ വഴിയും പ്രയോഗിച്ചു. ഇൻസ്റ്റയിൽ കോമഡി വീഡിയോ ചെയ്തു . ഓഡിഷൻ പങ്കെടുത്തു. കൊല്ലം ആണ് നാട്. വാപ്പ ഷാനവാസ് ജൂനിയർ സൂപ്രണ്ടായി വിരമിച്ചു. ഉമ്മ സുബി. അനിയത്തി റുക്സാന. ഷൂട്ടിനിടെയായിരുന്നു അനിയത്തിയുടെ നിക്കാഹ്. അതിനാൽ കല്യാണം കൂടാനും കഴിഞ്ഞില്ല.""എറണാകുളത്ത് മീഡിയ കമ്പനിയിൽ ജോലി ലഭിച്ചപ്പോൾ റോഷൻ ഇൻസ്റ്റയിൽനിന്ന് ഇറങ്ങി . ജോലി വിട്ട് വീണ്ടും വീഡിയോ . അപ്പോൾ ശാന്തൻ ആകാൻ വിളിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |