കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം മുതൽ കൊല്ലം ബീച്ച് വരെയുള്ള ഭാഗത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായി പഠനം നടത്താൻ ചെന്നൈ ഐ.ഐ.ടി വിദഗ്ധ സംഘമെത്തും. പുലിമുട്ട് സ്ഥാപിക്കുന്നത് കൊല്ലം ബീച്ചിനെ എങ്ങനെ ബാധിക്കുമെന്ന് സംഘം പരിശോധിക്കും.
തിരുവാതിര നഗറുകാരുടെ പ്രതിഷേധം ശക്തമായതോടെ ഈ ഭാഗത്ത് പുലിമുട്ട് സ്ഥാപിക്കാൻ തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കിയ എസ്റ്റിമേറ്റ് നിലവിൽ ഫിഷറീസ് വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്. മുണ്ടയ്ക്കൽ പാപനാശനം മുതൽ ബീച്ച് വരെ നാല് പുലിമുട്ടുകൾ സ്ഥാപിക്കുന്നതിന് 9.20 കോടിയുടെ എസ്റ്റിമേറ്റാണ് ഭരണാനുമതിക്കായി പരിഗണനയിലുള്ളത്.
എന്നാൽ ഈ ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചാൽ ബീച്ചിൽ കടലാക്രമണം ശക്തമാകും. താന്നി മുതൽ പാപനാശനം വരെ രണ്ട് വർഷം മുമ്പ് 24 കോടി ചെലവിൽ 23 പുലിമുട്ടുകൾ സ്ഥാപിച്ചിരുന്നു. അതിന് പിന്നാലെയാണ് തിരുവാതിര നഗർ ഭാഗത്തേക്ക് കടലേറ്റം ശക്തമായത്. അതുകൊണ്ടാണ് ഭരണാനുമതിക്ക് മുമ്പായി ശാസ്ത്രീയ പഠനം നടത്തുന്നത്.
ബീച്ച് സംരക്ഷണ പദ്ധതി
ജിയോ ട്യൂബുകൾ സ്ഥാപിച്ച് കൊല്ലം ബീച്ച് സുരക്ഷിതമാക്കുന്ന കൊല്ലം കോർപ്പറേഷന്റെ നിർദ്ദേശ പ്രകാരം തയ്യാറാക്കിയ പദ്ധതി നിലവിൽ തീരദേശ വികസന കോർപ്പറേഷന്റെ പക്കലുണ്ട്. പാപനാശനം മുതലുള്ള പുലിമുട്ട് നിർമ്മാണത്തിന്റെ രണ്ടാംഘട്ടമായി ബീച്ചിന്റെ സംരക്ഷണ പദ്ധതിക്കും അനുമതി വാങ്ങിയെടുക്കാനാണ് ശ്രമം. ബീച്ചിന്റെ ആകെ വീതി ഒരു കിലോമീറ്ററായി വർദ്ധിപ്പിക്കുന്നതിനൊപ്പം ബീച്ചിനോട് ചേർന്ന് 250 മീറ്റർ നീളത്തിൽ കടൽപ്രദേശം ജലവിനോദങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സുരക്ഷിതമാക്കും.
ജിയോ ട്യൂബ് സ്ഥാപിക്കുന്നത് ഇങ്ങനെ
തീരത്ത് നിന്ന് 250 മീറ്റർ അകലെ നിശ്ചിത ആഴത്തിൽ ബീച്ചിന് സമാന്തരമായി
നൂറ് മീറ്റർ വീതം അകലത്തിൽ മൂന്ന് സെറ്റ് ജിയോട്യൂബുകൾ വീതം
ശക്തമായ തിരകൾ ജിയോട്യൂബിൽ തട്ടി ദുർബലപ്പെടും
ഇതോടെ കരയിലേക്ക് വരുന്ന തിരകൾക്ക് ശക്തിയുണ്ടാകില്ല
മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരത്തെ ബാധിക്കില്ല
20 മീറ്റർ നീളമുള്ള ജിയോ ട്യൂബിന് ഭാരം 250 ടൺ
10 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |