പൂനെ: റൺവേയിലൂടെ നീങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ടഗ് ട്രാക്‌ടറുമായി കൂട്ടിയിടിച്ചു. പൂനെ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കുഞ്ഞുങ്ങളടക്കം 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരിക്കുകളൊന്നും ഇല്ലെന്നാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചത്. പൂനെയിൽ നിന്നും ഇന്നലെ വൈകിട്ട് നാല് മണിക്ക് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടഗ് ട്രാക്‌ടർ ഉപയോഗിച്ച് വിമാനം റൺവേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ വിമാനത്തിന്റെ മുൻവശത്തിനും ലാൻഡിംഗ് ഗിയറിനും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് പിന്നീട് ഡൽഹിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ 858 വിമാനം അറ്റകുറ്റ പണികൾക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുള്ളതായി ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
യാത്രക്കാരുടെ ലഗേജും മറ്റ് സാധനങ്ങളും വിമാനത്താവളത്തിൽ നിന്നും വിമാനത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ടഗ് ട്രാക്‌ടറുകൾ. അവശ്യഘട്ടങ്ങളിൽ വിമാനങ്ങളെ റൺവേയിലേക്ക് വലിച്ചുകൊണ്ടുവരാനും ടഗ് ട്രാക്‌ടറുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ വിമാനത്തെ ട്രാക്കിലേക്ക് വലിച്ചുകൊണ്ട് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് ഡി ജി സി എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |