കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ തകർച്ചാഭീഷണിയിലായ, ആറു വർഷം മാത്രം പഴക്കമുള്ള ചന്ദേർകുഞ്ച് ആർമി ടവറുകൾ 80 കോടി മുടക്കി പുനരുദ്ധരിക്കാൻ പദ്ധതി. പ്രൊമോട്ടർമാരായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) ഹൈക്കോടതിയിൽ പദ്ധതി സമർപ്പിച്ചു. ഫ്ളാറ്റുടമയായ കേണൽ സിബി ജോർജ് നൽകിയ ഹർജിയെ തുടർന്നാണിത്.
29 നിലകൾ വീതമുള്ള ബി, സി ടവറുകളിലെ 208 ഫ്ളാറ്റുകളിലെ താമസക്കാരെയും മാറ്റിപ്പാർപ്പിച്ച് ബലപ്പെടുത്തൽ പൂർത്തിയാക്കി 2026 മേയിൽ തിരികെ നൽകുന്നതാണ് പദ്ധതി. ഇതിനുള്ള കരാർ അന്തിമഘട്ടത്തിലാണ്. ജൂലായ് 15ന് ജോലികൾ തുടങ്ങും. 21 മാസംകൊണ്ട് പൂർത്തിയാക്കും. ജൂൺ 30ന് മുമ്പ് ഫ്ളാറ്റുകൾ ഒഴിയാൻ താമസക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
പദ്ധതിയുടെ മുഴുവൻ ചെലവും എ.ഡബ്‌ള്യു.എച്ച്.ഒ വഹിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷമേ ഉടമകൾക്ക് ഫ്ളാറ്റുകൾ കൈമാറൂ. ബലപ്പെടുത്തലിനുശേഷം പത്ത് വർഷത്തേക്ക് മാത്രമാണ് ഉടമകൾക്ക് ഗ്യാരന്റി നൽകുകയെന്ന് എ.ഡബ്‌ള്യു.എച്ച്.ഒയുടെ കൊച്ചി പ്രോജക്ട് ഡയറക്ടർ ലഫ്. കേണൽ സിദ്ധാർത്ഥ് സിംഗാൾ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
താമസക്കാർക്ക്
മാസവാടക നൽകും
ബലപ്പെടുത്തൽ ജോലി തീരുന്നതുവരെ പകരം താമസിക്കാൻ ബി ടവറിലെ താമസക്കാർക്ക് 21,000 രൂപയും സി ടവറിലുള്ളവർക്ക് 23,000 രൂപയും മാസം വാടകയായി എ.ഡബ്‌ള്യു.എച്ച്.ഒ നൽകും. ഒഴിഞ്ഞുപോകാനും തിരികെവരാനുമായി 30,000 രൂപയും അനുവദിക്കും.
''അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന ഉത്തരവ് മാനിക്കാതെ, ദുരൂഹമായ തന്ത്രങ്ങളാണ് എ.ഡബ്‌ള്യു.എച്ച്.ഒ പയറ്റുന്നത്. 80 കോടി മുടക്കി ബലപ്പെടുത്തിയാലും പത്തുവർഷം മാത്രമാണ് ഗ്യാരന്റി. ടവറുകൾ പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയുന്നതാണ് നല്ലത്.
-കേണൽ സിബി ജോർജ്,
ഹർജിക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |