തിരുവല്ല: റോഡും പാലവും മുങ്ങിയതോടെ ബന്ധുക്കൾ വെള്ളക്കെട്ടിലൂടെ ചുമന്ന് ബന്ധുക്കൾ. തിരുവല്ല വേങ്ങൽ ചാലക്കുഴിയിലാണ് സംഭവം. ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസ് (80) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹമാണ് വെള്ളക്കെട്ടിലൂടെ കൊണ്ടുപോയത്.
ഇവിടെ റോഡും നാട്ടുകാർ നിർമിച്ച താൽക്കാലിക പാലവും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയതാണ് പ്രതിസന്ധിയിലാകാൻ കാരണം. വ്യാഴാഴ്ചയാണ് ജോസഫ് മാര്‍കോസ് മരിച്ചത്. ഇന്ന് സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നു. ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ പ്രദേശത്ത് വെള്ളം കയറി. പലപ്പോഴായി തദ്ദേശ സ്ഥാപനങ്ങളെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും യാതൊന്നും സംഭവിച്ചില്ല. പ്രദേശത്ത് മഴക്കാലമായാൽ ആറ് മാസത്തോളം വെള്ളക്കെട്ട് തുടരാറുണ്ട്.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടി, മിന്നൽ, മണിക്കൂറിൽ 30 - 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് എന്നിവയ്‌ക്കും സാദ്ധ്യതയുണ്ട്.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാദ്ധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി. മലയോരമേഖലകളിലും ജാഗ്രത തുടരണം. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മഴ ശക്തമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |