ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ചുള്ള യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ ആർടിഒ റിപ്പോർട്ട് നൽകും. നിലവിൽ സഞ്ജുവിനെതിരെ സ്വീകരിച്ച നടപടികൾ പോരെന്നും സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്നും ആർടിഒയ്‌ക്ക് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിശദമായ റിപ്പോർട്ട് നൽകുന്നത്.
വിവാദത്തിലായതോടെ ആർടിഒ ശിക്ഷാ നടപടികളെ പരിഹസിച്ച് ഇന്നലെ സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് എംവിഡി തീരുമാനം. പ്രോസീക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനാണ് ആർടിഒ നീക്കം. കേസെടുത്തതിന് ശേഷം തന്‍റെ യൂട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്‍ക്കം നന്ദിയുണ്ടെന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്.
കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി പൊതുനിരത്തിൽ ഓടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നടപടിയെടുത്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
കുറ്റിപ്പുറത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നൽകി. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |