കേരളത്തിൽ നിലനിൽക്കുന്ന പുതിയ ട്രെൻഡിനെക്കുറിച്ച് സൂചന നൽകി യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. പണ്ട് കാലത്ത് വിദേശത്ത് നിന്ന് കേരളത്തിലേക്കാണ് പണം വരുന്നതെങ്കിൽ ഇന്ന് നേരെ തിരിച്ചാണെന്ന് മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഒരു കാലത്ത് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശപണം വന്നിരുന്നത് കേരളത്തിലാണ്. വിദേശത്ത് ജോലിചെയ്യുന്ന മലയാളികളാണ് കേരളത്തിലേക്ക് പണമയച്ചുകൊണ്ടിരുന്നത്. എന്നാൽ കേരളത്തിൽ നിന്നും വിദേശത്തേക്ക് പണം അയക്കുന്ന ട്രെൻഡിലേക്ക് കടന്നിരിക്കുകയാണെന്ന് മുരളി തുമ്മാരുകുടി പറയുന്നു. ഇതൊക്കെ നാട്ടിലെ സമ്പദ്വ്യവസ്ഥയിൽ വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സ്ഥലത്തിന്റെ വില കുറയുമെന്നും അദ്ദഹം വ്യക്തമാക്കി. മുരളി തുമ്മാരുകുടിയുടെ വാക്കുകളിലേക്ക്....
അമിതാഭ് ബച്ചൻ നമ്മളോട് പറയുന്നത്
ഇത്തവണ നാട്ടിൽ വന്നപ്പോൾ റോഡിലെങ്ങും 'വിദേശത്തേക്ക്' പണം അയക്കുന്നതിന്റെ പരസ്യങ്ങൾ ആണ്. അതും ചെറിയ പരസ്യങ്ങൾ അല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് ആയ അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവർ ആണ് പരസ്യത്തിൽ. റോഡു നിറഞ്ഞു നിൽക്കുന്ന ബിൽബോർഡുകൾ.
അറുപത് വർഷത്തെ ജീവിതത്തിൽ ഇന്നുവരെ കേരളത്തിൽ വിദേശത്തേക്ക് പണമയക്കാനുള്ള പരസ്യം കണ്ടിട്ടില്ല. ലോകത്ത് പലയിടത്തുതിന്നും ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഏജൻസികളുടെ പരസ്യങ്ങൾ കണ്ടിട്ടുണ്ട്. അങനെ വന്ന പണമാണ് കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായത്.
ആ കാലം കഴിഞ്ഞു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശപണം വന്നിരുന്നത് കേരളത്തിലാണ്.
പക്ഷെ റിസർവ്വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് മഹാരാഷ്ട്രയാണ്
അമിതാഭ് ബച്ചന്റ പരസ്യവും ഇതുമായി കൂട്ടി വായിക്കണം. വിദേശത്ത് ജോലിചെയ്യുന്ന മലയാളികളാണ് കേരളത്തിലേക്ക് പണമയച്ചുകൊണ്ടിരുന്നത്. ആരാണ് കേരളത്തിൽ നിന്നും പുറത്തേക്ക് പണമയക്കുന്നത്? പ്രധാനമായും വിദേശത്തേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അയക്കുന്ന ഫീസും ജീവിത ചിലവുമാണ്.
കൃത്യമായ കണക്കില്ല. ഒരു ഊഹം പറയാം. ഇപ്പോൾ കേരളത്തിൽ നിന്നും പുറത്ത് ഒരു ലക്ഷത്തോളം മലയാളി വിദ്യാർത്ഥികൾ ഉണ്ടാകും ഒരു വിദ്യാർത്ഥിക്ക് മിനിമം വർഷത്തിൽ പതിനായിരം ഡോളർ (എട്ടു ലക്ഷം രൂപ) അയക്കുന്നു എന്നുവക്കുക അപ്പോൾ ഒരു ബില്യൻ ഡോളറായി, എണ്ണായിരം കോടി രൂപ
ചുമ്മാതല്ല അമിതാഭ് ബച്ചനൊക്കെ മതിലിൽ കയറുന്നത്!
ഇത് ഏറ്റവും ചുരുങ്ങിയ കണക്കാണ്. ഇതിന് പുറമേയാണ് ഗൾഫിലും മറ്റു രാജ്യങ്ങളിലും വീടുവാങ്ങാൻ നാട്ടിലെ വീടും സ്ഥലവും വിറ്റുള്ള പണം അയക്കുന്നത്. അതെത്രയാണെന് എനിക്ക് ഒരു ഊഹം പോലുമില്ല. പക്ഷെ കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ വീട്ടുവാങ്ങാൻ അനുവാദം കിട്ടുന്നതോടെ
ഇപ്പോൾ പഠിക്കാൻ പോകുന്ന പതിനായിരങ്ങൾ അവിടെ വീടു വാങ്ങാൻ ശ്രമിക്കുന്നതോടെ
ഏറെ പണം പുറത്തേക്ക് പോകേണ്ടി വരും.
ശരാശരി പതിനായിരം ഡോളറിൽ നിന്നും ഒരു ലക്ഷം ഡോളറായിരിക്കും അത്. ഒരു ബില്യൻ പത്തു ബില്യനാകും! സഞ്ജു സാംസൺ മാറി സച്ചിൻ ടെൻഡുൽക്കർ ബിൽബോർഡിൽ വരും. ഇതിനൊക്കെ നാട്ടിലെ സമ്പദ്വ്യവസ്ഥയിൽ വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. സ്ഥലത്തിന്റെ വില കുറയുമെന്ന് ഒരിക്കൽ കൂടി പറയാം. ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുന്നണ്ടോ? ശ്രദ്ധിക്കേണ്ടേ? ശ്രദ്ധിക്കണം.
മുരളി തുമ്മാരുകുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |