കൊച്ചി: കെ.എസ്.ഇ.ബിയിൽ 5,615 തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം വിവാദമായതോടെ അതൊരു ആഭ്യന്തര നിർദ്ദേശം മാത്രമാണെന്ന് വകുപ്പ്മന്ത്രി കെ.കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയുടെ പുതിയ ചെയർമാൻ ബിജു പ്രഭാകറുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.
ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘടനകളുമായും ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ.
1,098 ഓവർസിയർമാരെയും 468 ലൈൻമാൻമാരെയും 1,893 ഇലക്ട്രിസിറ്റി വർക്കർമാരെയും കുറയ്ക്കണമെന്നും കാഷ്യർമാരുടെ എണ്ണം പകുതിയാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. 35,936 ആയിരുന്ന ബോർഡിലെ ജീവനക്കാരുടെ എണ്ണം 30,321ലേക്ക് കുറയ്ക്കണമെന്ന് വർഷങ്ങൾക്ക് മുമ്പ് റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു.അതുപ്രകാരം എച്ച്.ആർ മാനേജ്മെന്റ് വിഭാഗം ചീഫ് എൻജിനിയർ തയ്യാറാക്കിയ പട്ടികയാണിത്.
നിലവിൽ 27,000ൽപ്പരം ജീവനക്കാർ മാത്രമാണുള്ളതെന്നും ഇതിന് ആനുപാതികമായ കുറവ് മാത്രമേ വരികയുള്ളൂവെന്നും അധികൃതർ പറയുന്നു.
അനാവശ്യ തസ്തികളുടെ എണ്ണം കൂട്ടുകയും അത്യാവശ്യ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് സംഘടനകളുടെ ആരോപണം. ഏകപക്ഷീയമായി നടപ്പാക്കിയാൽ സമരം ചെയ്യുമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനും (സി.ഐ.ടി.യു), കെ.ഇ.ഡബ്ല്യു.എഫും (എ.ഐ.ടി.യു.സി) മുന്നറിയിപ്പ്നൽകിയിരുന്നു.
#എണ്ണം കുറയ്ക്കൽ
(തസ്തിക, നിലവിൽ, ഭാവിയിൽ, കുറവ് വരുന്നത് എന്ന ക്രമത്തിൽ)
ഓവർസിയർ ഇലക്ട്രിക്കൽ.......5,593........4,495..........1,098
ഓവർസിയർ സിവിൽ......................80...............2...............78
ഇലക്ട്രിസിറ്റി വർക്കർ................5,311........3,418..........1,893
ലൈൻമാൻ......................................9,635.........9,167............ 468
സീനിയർ അസിസ്റ്റന്റ്..................2,880.........1,826..........1,054
ജൂനി. അസിസ്റ്റന്റ്/കാഷ്യർ.........1,410............835.............575
അസി.എൻജി. (ഇലക്ട്രിക്കൽ).. 2,340..........2,233............107
സബ്.എൻജി. (ഇലക്ട്രിക്കൽ)....3,730 3,492..... ...238
കുറയ്ക്കാനുള്ള കാരണങ്ങൾ
1. ഫീൽഡ് ഓവർസിയർമാരെയല്ല കുറയ്ക്കുന്നത്, സബ് സ്‌റ്റേഷനുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയാണ്. ഇതിലേറെയും കരാർ ജീവനക്കാരാണ്.
2. അണ്ടർഗ്രൗണ്ട് കേബിളുകൾ വന്നപ്പോൾ വർക്ക് ഏരിയ കുറഞ്ഞ സ്ഥലങ്ങളിൽ ലൈൻമാൻമാരെ കുറയ്ക്കാം
3. 70ശതമാനത്തിലേറെ ഓൺലൈൻ പേമെന്റ് ആയതിനാൽ കാഷ്യർമാരെ കുറയ്ക്കാം.
4. സ്മാർട്ട് മീറ്റർ വരുന്നതിനാൽ റീഡർമാരെ ഒഴിവാക്കാം.
വകുപ്പിലെ ആഭ്യന്തര നിർദ്ദേശം ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കും.
കെ. കൃഷ്ണൻകുട്ടി
വൈദ്യുതി മന്ത്രി
അദ്ധ്യയ ദിനങ്ങൾ 220
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 16 അധിക ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 220 അദ്ധ്യയന ദിനങ്ങളോടെ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കി.നേരത്തെ ക്യു.ഐ.പി യോഗത്തിൽ 205 അദ്ധ്യയന ദിനങ്ങൾക്കാണ് ധാരണയായതെങ്കിലും ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. ജൂണിലെ 15, 22, 29 ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളാണ്. ജൂലായിൽ 20, 27, ആഗസ്റ്റ് 17, 24, 31, ഒക്ടോബർ 5, 26, നവംബർ 2, 16, 2025 ജനുവരി 4, 25, ഫെബ്രുവരി 15, മാർച്ച് 1, 15, 22 എന്നീ ശനിയാഴ്ചകളും അദ്ധ്യയന ദിവസങ്ങളാക്കുന്ന നിർദ്ദേശമാണ് ക്യു.ഐ.പി യോഗത്തിൽ സമർപ്പിച്ചിരുന്നത്. ഇതിൽ ആഴ്ചകളിൽ ആറാം പ്രവൃത്തിദിവസമായി വരുന്ന ശനിയാഴ്ച ഒഴിവാക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വർഷത്തിൽ 220 അദ്ധ്യയന ദിനങ്ങൾ വേണമെന്ന കെ.ഇ.ആർ വ്യവസ്ഥ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചിരുന്നു.
220 അദ്ധ്യയന ദിവസം
ഉറപ്പാക്കും: മന്ത്രി
കൊച്ചി: പഠന നിലവാരം മെച്ചപ്പെടുത്താൻ ഈ വർഷം 220 അദ്ധ്യയന ദിവസം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞവർഷം 205 ദിവസമായിരുന്നു. എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 80,000 അദ്ധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ.ഐ)പരിശീലനം നൽകി. രാജ്യത്ത് ഇത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശവകുപ്പ് വെബ്സൈറ്റ്
നവീകരിക്കാൻ 8.24 ലക്ഷം
തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ആദ്യഘട്ട നവീകരണത്തിനായി ചെലവിട്ടത് 8.24 ലക്ഷം രൂപ. ടെക്നോപാർക്കിലെ തോട്ട് റിപ്പിൾസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് തുക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. തദ്ദേശവകുപ്പിന് സോഫ്റ്റ്വെയർ തയ്യാറാക്കുന്നതിനും സാങ്കേതിക സഹായങ്ങൾ നൽകാനും ഇൻഫർമേഷൻ കേരള മിഷൻ നിലവിലുള്ളപ്പോൾ സ്വകാര്യ കമ്പനിക്ക് ലക്ഷങ്ങൾ നൽകിയതെന്നാണ് ആക്ഷേപം. സേവനങ്ങളും പ്രവർത്തനങ്ങളും അറിയാൻ സാധാരണ വെബ്സൈറ്റാണ് വകുപ്പിനുമുള്ളത്. സേവനങ്ങൾ ലഭ്യമാക്കാൻ കെ.സ്മാർട്ട്, ഐ.എൽ.ജി.എം.എസ് എന്നീ വെബ്സൈറ്റുകളുമുണ്ട്. ജനം കൂടുതൽ ആശ്രയിക്കുന്ന ഇവ ഇൻഫർമേഷൻ കേരള മിഷനാണ് തയ്യാറാക്കിയിയത്. ഈ സാഹചര്യത്തിൽ ഔദ്യോഗിക വെബ്സൈറ്റിന്റെ ആദ്യഘട്ട നവീകരണത്തിന് എട്ടുലക്ഷത്തിലധികം രൂപ ചെലവിട്ടത് എന്തിനെന്ന് വ്യക്തമല്ല. മാർച്ച് 14നാണ് സ്വകാര്യ സ്ഥാപനവുമായി വകുപ്പ് കരാറുണ്ടാക്കിയത്. തദ്ദേശവകുപ്പിന്റെ ആധുനികവത്കരണത്തിനായി ബഡ്ജറ്റിൽ വകയിരുത്തിയ ആറു കോടിയിൽ നിന്നാണ് തുക അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |