മലയാള സിനിമയിൽ കോക്കസ് ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അഭിനയത്രി സീമ ജി നായർ. അത്തരം കോക്കസുകളിൽ പെടാത്തതുകൊണ്ടുതന്നെ ധാരാളം സിനിമകൾ നഷ്ടമായിട്ടുണ്ടെന്നും അവർ പറയുന്നു. അടുത്ത കാലത്ത് തനിക്കുണ്ടായ അനുഭവം സഫാരി ടിവിയിലൂടെ പങ്കുവയ‌്ക്കുകയായിരുന്നു സീമ.
''എന്റെ ഒരു ഫ്രണ്ട് പ്രൊഡ്യൂസ് ചെയ‌്ത പടമായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ കാര്യമാണ്. എന്നെ ആ സിനിമയിലേക്ക് വയ‌്ക്കാൻ പറഞ്ഞപ്പോൾ സീമ ജി നായർക്ക് ഇപ്പോൾ ഡിമാൻഡ് ഇല്ലാ എന്നാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞതത്രേ. എനിക്ക് ഏറ്റവും വേണ്ടപ്പെട്ട പ്രൊഡക്ഷൻ കൺട്രോളർ കൂടി ആയിരുന്നിട്ടും. ഒരു തെറ്റും ഞാൻ അദ്ദേഹത്തോട് ചെയ‌്തിട്ടുമില്ല. ഡിമാൻഡുള്ള മറ്റൊരു ആർട്ടിസ്‌റ്റിനെ വയ‌്ക്കാമെന്നാണ് ആ പ്രൊഡക്ഷൻ കൺട്രോളർ നിർദേശിച്ചത്.
സാരമില്ല, ആരെ വച്ച് അഭിനയിപ്പിച്ചാലും നിങ്ങളുടെ പ്രോജക്‌ട് നന്നാകണം എന്നാണ് ഞാൻ പ്രൊഡ്യൂസറോട് പറഞ്ഞത്. സിനിമയിൽ ഉറപ്പായും കോക്കസുണ്ട്, ഗ്രൂപ്പുണ്ട്, ഗ്രൂപ്പ് കളികളുണ്ട്. ആ ഗ്രൂപ്പിൽ ഒന്നുകിൽ പ്രൊഡ്യൂസറുടെ ഫ്രണ്ടോ, അല്ലെങ്കിൽ ഡയറക്‌ടറുടെ ഫ്രണ്ടോ, പ്രൊഡക്ഷൻ കൺട്രോളറുടെ ഫ്രണ്ടോ, മെയിൻ നടന്റെ ആളോ ഒക്കെ ആയിരിക്കണം. അങ്ങിനെയുണ്ടെങ്കിൽ മാത്രമേ നമ്മളെ കുറിച്ച് ഓർക്കൂ. അല്ലെങ്കിൽ ആർക്കോ വച്ചിരുന്ന വേഷം നമ്മളിലേക്ക് വരണം.
കുഞ്ഞിരാമായണത്തിൽ കൽപന ചേച്ചിക്ക് വച്ചിരുന്ന വേഷമാണ് എനിക്ക് കിട്ടിയത്. ചേച്ചിക്ക് ഡേറ്റിന്റെ വിഷയം ഉണ്ടായിരുന്നതുകൊണ്ടാണ് ചെയ്യാൻ കഴിയാതെ പോയത്. എനിക്ക് ലഭിച്ച വേഷങ്ങളെല്ലാം അവസാന നിമിഷത്തിൽ കിട്ടിയതാണ്''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |