SignIn
Kerala Kaumudi Online
Friday, 25 July 2025 4.43 PM IST

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന ഉടൻ വേണമെന്ന് കേരളം, ഇപ്പോൾ പറ്റില്ലെന്ന് തമിഴ്‌നാട്

Increase Font Size Decrease Font Size Print Page

dam

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന ആവശ്യവുമായി കേരളം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ, ബേബി ഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷാ പരിശോധന നടത്താൻ കഴിയൂ എന്ന നിലപാടിലാണ് തമിഴ്‌നാട്.

അവസാനമായി 2011ലാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തിയത്. കേരളത്തിന്റെ ആവശ്യത്തെ തുടർന്ന് അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും സുരക്ഷാ പരിശോധന നടത്തണമെന്ന് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തമിഴ്‌നാടിന്റെ നിസ്സഹകരണം കാരണം ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഉടൻ നടത്തണമെന്ന് കേരളം മേൽനോട്ട സമിതി യോഗത്തിൽ ശക്തമായ നിലപാടെടുത്തു.

അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിന്റെ ചലനം, വികാസം തുടങ്ങിയ മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കേരളം യോഗത്തിൽ വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന ആവശ്യം തമിഴ്‌നാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ, ഇതിൽ വനം വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം അറിയിച്ചു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാൽ, സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും.

കേന്ദ്ര ജല കമ്മീഷൻ ചീഫ് എഞ്ചിനീയർ രാകേഷ് കശ്യപ് അദ്ധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്, ചീഫ് എഞ്ചിനീയർ ആർ പ്രിയേഷ് എന്നിവരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്‌സേന കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്‌മണ്യൻ എന്നിവരുമാണ് അംഗങ്ങൾ. അണക്കെട്ടിലെത്തിയ മേൽനോട്ട സമിതി അംഗങ്ങൾ പ്രധാന ഡാം, ബേബി ഡാം എന്നിവക്കൊപ്പം സ്‌പിൽവേയിലെ മൂന്ന് ഷട്ടറുകളും ഉയർത്തി പരിശോധിച്ചു.

TAGS: MULLAPPERIYAR, SAFETY INSPECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.