ഫ്ലോറിഡ: കാനഡയ്ക്കെതിരെ ഇന്ന് ഫ്ലോറിഡയിൽ നടക്കണ്ട ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരത്തിനും മഴഭീഷണിയാണ്.
ലൗഡർഹില്ലിൽ സെൻട്രൽ ബ്രോവാർഡ്സ്റ്റേഡിയം തന്നെയാണ് ഈ മത്സരത്തിന്റെയും വേദി. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം.
കനത്ത മഴമൂലം ഇന്ന് കളി നടക്കാൻ അമ്പത്ശതമാനം പോലും സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇന്ന് ലൗഡർഹില്ലിൽ ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കളിച്ച മൂന്ന് മത്സരവും ജയിച്ച ഇന്ത്യ നേരത്തേ തന്നെ സൂപ്പർ 8 ഉറപ്പിച്ചു കഴിഞ്ഞു. കഴഞ്ഞ ദിവസം ഇന്ത്യ ഫ്ലോറിഡയിൽ എത്തി. മത്സര ഫലം ഇന്ത്യയ്ക്ക് അപ്രസക്തമായതിനാൽ കളി നടന്നാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം ലഭിച്ചേക്കാം. ഇനി മത്സരം വിൻഡീസിൽ ആയതിനാൽ ഏതെങ്കിലും പേസർക്ക് വിശ്രമം നൽകി കുൽദീപിന് കളിക്കാനുള്ല അവസരവും തെളിയും. കാനഡയ്ക്ക് എതിരായ മത്സരത്തോടെ ഇന്ത്യയുടെ യു.എസിലെ മത്സരങ്ങൾ അവസാനിക്കും. കാനഡ നേരത്തെ തന്നെ പുറത്തായിരുന്നു.
ഗില്ലും ആവേശും
മടങ്ങും
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പമുള്ള റിസർവ് ടീം അംഗങ്ങളായ ഓപ്പണർ ശുഭ് മാൻ ഗില്ലും പേസർ ആവേശ് ഖാനും ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിക്കുന്നതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങും. അതേസമയം ടീമിനൊപ്പമുള്ള മറ്റ് റിസർവ് അംഗങ്ങളായ റിങ്കു സിംഗ്, ഖലീൽ അമ്മദ് എന്നിവർ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |