തിരുവനന്തപുരം: സി.പിഎം നേതൃത്വത്തിന് തിരുത്തലുകൾ നിർദേശിച്ച് മുതിർന്ന നേതാവും മുൻമന്ത്രിയുമായ തോമസ് ഐസക്. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിക്കണമെന്നും തിരുത്തേണ്ടത് തിരുത്തി തന്നെ മുന്നോട്ടുപോകാൻ തയാറാകണമെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ അനുഭാവികളായ ഒരു വിഭാഗം പാർട്ടിക്കെതിരായി വോട്ടു ചെയ്തു. അത് എന്തുകൊണ്ടാണെന്ന് മനസിലാക്കണമെങ്കിൽ പൊതുജനങ്ങളുമായി സംവാദം ഉണ്ടാകണം. പാർട്ടി പ്രവർത്തകരുടെ ശൈലിയിൽ അതൃപ്തിയുണ്ടോ,അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ, സർക്കാറിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ, അതുമല്ല അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തതിലുള്ള ദേഷ്യമാണോ കാരണമെന്ന് അന്വേഷിച്ച് കണ്ടെത്തണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് സി.പി.എമ്മിന്റെ വോട്ടർമാരിൽ ഭൂരിപക്ഷവും. അവർ എന്തുകൊണ്ട് മാറി ചിന്തിച്ചൂവെന്ന് ചോദിച്ചറിയേണ്ടതുണ്ട്. തോൽവിയുടെ കാരണങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോളും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണം.സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകൾ വേണ്ടതാണ്. പക്ഷേ, ചില അനഭിഷണീയമായ പ്രവണതകളുണ്ട്. നമ്മൾ ആരോടാണോ പറയാൻ ശ്രമിക്കുന്നത്, അവരെ പാർട്ടിയിൽ നിന്നും അകറ്റാൻ ശ്രമിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും മറ്റും സാമൂഹ്യമാദ്ധ്യമങ്ങളിൽ നടത്തുമ്പോൾ വിപരീത ഫലമാണുണ്ടാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |