ന്യൂഡൽഹി : സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. ബഡ്‌ജറ്റിനോട് മുന്നോടിയായി കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. കേരളത്തിന് 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു.
വർദ്ധിച്ചു വരുന്ന റെയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ റെയിൽ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നത് പരിഗണിക്കണം. നിലവിലുള്ള റെയിൽ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതൽ എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ മന്ത്രി ഉന്നയിച്ചു.
ഈ വർഷത്തെ കടമെടുപ്പ് പരിധി ജി.ഡി.പിയുടെ മൂന്നരശതമാനമായി ഉയർത്തണം,. കേന്ദ്ര, സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 50-50 ആക്കി ഉയർത്തണം. ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നൽകിയ 6000 കോടിക്ക് തുല്യമായ തുക ഈ വർഷം ഉപാധികൾ ഇല്ലാതെ കടമെടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എയിംസ്, കണ്ണൂർ ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ബഡ്‌ജറ്റിൽ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയായി കേന്ദ്ര സർക്കാർ ഉയർത്തണം എന്നീ ആവശ്യങ്ങളും യോഗത്തിൽ കേരളം മുന്നോട്ടുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |