തിരുവനന്തപുരം: ദിവസം പതിനായിരത്തിലേറെ പേർ പനിക്ക് ചികിത്സ തേടവേ, ഡെങ്കി ബാധിതരുടെ എണ്ണവും ഉയരുന്നു. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളുണ്ടായി. ജൂൺ 26ന് 182 പേർക്ക് ഡെങ്കി കണ്ടെത്തി. തുടർന്നുള്ള ഓരോ ദിവസവും നൂറിലേറെപ്പേരെ ബാധിച്ചു.
എറണാകുളത്താണ് കൂടുതൽ ഡെങ്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും കൂടുകയാണ്.
കഴിഞ്ഞ ദിവസം 11,187 പേരാണ് പനിക്ക് ചികിത്സ തേടിയത്. മലപ്പുറത്താണ് കൂടുതൽ- 1719 പേർ. തിരുവനന്തപുരത്ത് 1279, പാലക്കാട് 1008.
മേയിൽ ഡെങ്കി 1150 പേർക്കായിരുന്നു. ജൂണിൽ 2013 ആയി. അതിൽ പകുതിയും പത്ത് ദിവസത്തിലാണ്. മേയിലേക്കാൾ മൂന്നര മടങ്ങ് എച്ച്1എൻ1 കേസുകളുമുണ്ടായി. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. 33 പേർക്ക് ഇന്നലെ എച്ച്-വൺ.എൻ-വൺ സ്ഥിരീകരിച്ചു. ജൂണിൽ ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേരാണ് മരിച്ചത്.
പെരുമാറ്റച്ചട്ടം പറഞ്ഞ് ശുചീകരണം അട്ടിമറിച്ചു
മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ചയാണ് പകർച്ചവ്യാധികൾ വർദ്ധിപ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പറഞ്ഞ് ശുചീകരണത്തിന്റെ ഫണ്ട് അനുവദിക്കുന്നത് നീട്ടി. തനത് ഫണ്ടുള്ള തലസ്ഥാന നഗരസഭ ഉൾപ്പടെ മഴക്കാല പൂർവശുചീകരണം പൂർത്തിയാക്കിയില്ല. പകർച്ച വ്യാധിയിൽ രണ്ടാം സ്ഥാനത്താണ് തിരുവനന്തപുരം ജില്ല.
പ്രവർത്തിക്കാത്ത പനി ക്ളിനിക്ക്
പനി ക്ളിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. 50 ശതമാനം ആശുപത്രകളിൽ മാത്രമേ ആരംഭിച്ചിട്ടുള്ളൂ.ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ല.
ജൂണിൽ മാത്രം പനി ബാധിതർ 2.29 ലക്ഷം
(രോഗം, ബാധിച്ചവർ, മരണം എന്ന ക്രമത്തിൽ)
പനി........................................ 22,9772................7
ഡെങ്കിപ്പനി..................................2013................3
എലിപ്പനി........................................268..............18
എച്ച്.വൺ.എൻ.വൺ..................308................5
മഞ്ഞപിത്തം...................................542................5
മന്ത്................................................1714................0
ഷിഗല്ല.................................................23................0
വെസ്റ്റ് നൈൽ.....................................5...............2
ഡെങ്കി പകരാതിരിക്കാൻ
കൊതുകിന്റെ ഉറവിട നശീകരണം
എങ്ങും വെള്ളം കെട്ടി നിൽക്കരുത്
രാവിലെയും വൈകിട്ടും ജനാലയും വാതിലും അടച്ചിടണം.
കൊതുകിനെ തുരത്താൻ വീട്ടിൽ പുകയ്ക്കണം
ജനാലകളിലും വാതിലുകളിലും വല ഉപയോഗിക്കണം.
പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവ വലിച്ചെറിയരുത്.
പൂച്ചട്ടികളുടെയും ഫ്രിഡ്ജിന് അടിയിലെയും ട്രേയിലെ വെള്ളത്തിൽ കൊതുക് മുട്ടയിടും.
കൊതുക് കടി ഏൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കണം
കൊതുക് വല, ലേപനങ്ങൾ ഉപയോഗിക്കണം
പനിയുള്ളവർ കൊതുകുകടി ഏൽക്കരുത്.
`ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുണ്ട്'
-വീണാ ജോർജ്, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |