തിരുവനന്തപുരം : നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ വിദ്യാഭ്യാസബന്ദിന്റെ ഭാഗമായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സംസ്ഥാനത്ത് പഠിപ്പുമുടക്കി.
രാജ് ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും എസ്.എഫ്.ഐ മാർച്ച് നടത്തി. സംസ്ഥാനത്ത് പഠിപ്പുമുടക്ക് പൂർണമായിരുന്നെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അറിയിച്ചു.
നീറ്റ് ക്രമക്കേടിലും വി.സി നിർണയത്തിനായി കേരളത്തിലെ സർവകലാശാല പ്രതിനിധികളില്ലാതെ സെർച്ച് കമ്മിറ്റിയുണ്ടാക്കിയ ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അദ്ധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗം ഇ. അഫ്സൽ സ്വാഗതം പറഞ്ഞു. രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ റോഡിലിരുന്ന് പ്രതിഷേധിച്ചു.
അറസ്റ്റിലായ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ. അഫ്സൽ, ഹസൻ മുബാറക്, വി. വിചിത്ര, ജില്ലാ സെക്രട്ടറി എസ്.കെ. ആദർശ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനന്ദ് എസ്. ഉഴമലയ്ക്കൽ, എസ്.എൽ. വിജയ്, എ.പി. ആനന്ദ്, എസ്. അഭിജിത് തുടങ്ങിയവരെ റിമാൻഡ് ചെയ്തു.
കേരളത്തിലേക്ക് ബസ് നിരക്ക് കുറച്ച് കർണാടക
തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്ക് കേരളത്തിലേക്കുള്ള ബസ് നിരക്ക് കുറച്ച് കർണാടക. ജൂലായ് 31വരെ കർണാടക ആർ.ടി.സിയുടെ കേരളത്തിലേക്കുള്ള പ്രീമിയം എ.സി ബസുകളിലെ ടിക്കറ്റ് നിരക്കാണ് 10% വരെ കുറച്ചത്. ഇതിലൂടെ നിലവിലെ ടിക്കറ്റ് നിരക്കിൽ നിന്ന് 100–120 രൂപ വരെ കുറവ് ലഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് ഡയമണ്ട് ക്ലാസ്, അംബാരി സ്ലീപ്പർ, ഐരാവത് ബസുകളിൽ ഓൺലൈൻ റിസർവേഷൻ നടത്തുന്നവർക്കാണ് ഇളവു ലഭിക്കുക. യാത്രക്കാരുടെ പ്രതികരണം മികച്ചതാണെങ്കിൽ ആഗസ്റ്റ് മാസത്തേക്കും നിരക്കിളവ് ദീർഘിപ്പിക്കുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു. കർണാടക ആർ.ടി.സി വെബ്സൈറ്റിൽ പുതിയ നിരക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.സി നിയമനം:
ഗവർണർക്കെതിരേ
സർക്കാർ
തിരുവനന്തപുരം: ആറ് സർവകലാശാലകളിൽ വി.സി നിയമനത്തിന് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റിയുണ്ടാക്കിയതിനെതിരേ സർക്കാർ നിയമ നടപടിക്ക്. ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യാൻ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. സുപ്രീംകോടതിയിലെ അഭിഭാഷകരെ ഹൈക്കോടതിയിൽ ഇറക്കി കേസ് നടത്താനാണ് നീക്കം. കേരള,സാങ്കേതികം,ഫിഷറീസ്,എം.ജി,കാർഷികം,മലയാളം വാഴ്സിറ്റികളിലേക്കാണ് ഗവർണുടെ വിജ്ഞാപനം. കേരള സർവകലാശാലയിലേയ്ക്ക് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഉൾപ്പെട്ട കമ്മിറ്റിയെയാണ് നിയോഗിച്ചത്. ആറിടത്തു കൂടി വിജ്ഞാപനത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ 11നു സ്ഥാനമൊഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |