സോൾ:ദക്ഷിണ കൊറിയയിൽ സർക്കാർ ഓഫീസിലെ 'ജീവനക്കാരനായ' റോബോട്ട് സാങ്കേതികത്തകരാറ് മൂലം മറിഞ്ഞ് വീണ് പ്രവർത്തന രഹിതമായത് ' റോബോട്ടിന്റെ ആത്മഹത്യ' എന്ന മട്ടിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.
ഗുമി നഗരസഭാ കൗൺസിൽ ഓഫീസിൽ 'സൂപ്പർവൈസർ' ജോലി ചെയ്‌തിരുന്ന റോബോട്ടാണ് പണിമുടക്കിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു താഴേക്കുള്ള കോണിപ്പടിയിലൂടെയാണ് കക്ഷി മറിഞ്ഞടിച്ച് താഴെ വീണത്. വീഴുന്നതിന് തൊട്ടു മുമ്പ് എന്തോ ആശയക്കുഴപ്പം വന്ന പോലെ നിന്നിടത്ത് ഒരേ ദിശയിൽ വട്ടം കറങ്ങിയിരുന്നു. താഴെ വീണതോടെ പൂർണമായി നിശചലമായി.
2023 ആഗസ്റ്റ് മുതൽ ഓഫീസിൽ വളരെ ശുഷ്കാന്തിയോടെ ജോലി ചെയ്യുകയായിരുന്നു യന്ത്രമനുഷ്യൻ. സഹപ്രവർത്തകർക്ക് ഫയലുകൾ എത്തിക്കുക, ജനങ്ങൾക്ക് വിവരങ്ങൾ നൽകുക തുടങ്ങിയവയായിരുന്നു ജോലി. ജൂൺ 27ന് വൈകിട്ടാണ് അപകടം സംഭവിച്ചത്.
സാധാരണ ഇത്തരം റോബോട്ടുകളുടെ പ്രവർത്തനം ഒരു നിലയിൽ മാത്രമാണ്. ഇത് തനിയെ ലിഫ്റ്റിൽ കയറി മുകൾ നിലകളിൽ പോവുകയും വരികയും ചെയ്യുമായിരുന്നു. രാവിലെ 6 മുതൽ 9വരെയായിരുന്നു ജോലിസമയം. മനുഷ്യ ജീവനക്കാരെ പോലെ ഐ. ഡി. കാർഡും ഉണ്ട്.
ദിശനിർണയത്തിലെ പിഴവോ, സെൻസർ തകരാറോ, പ്രോഗ്രാമിംഗ് വൈറസോ ആവാം തകരാറുണ്ടാക്കിയതെന്നാണ് കരുതുന്നത്. റോബോട്ട് നിർമ്മിച്ച ബെയർ റോബോട്ടിക്സ് കമ്പനിയുടെ വിദഗ്ദ്ധർ പരിശോധന തുടങ്ങിയിട്ടുണ്ട്.
റോബോട്ട് സാമ്രാജ്യം
ഓട്ടോമേഷൻ സാങ്കേതിക വിദ്യ നടപ്പാക്കിയതിൽ ലോകത്തെ ഒന്നാം നമ്പർ രാജ്യമാണ് ദക്ഷിണകൊറിയ. ലോകത്ത് ഏറ്റവും കൂടുതൽ റോബോട്ടുകളുള്ളതും ഇവിടെയാണ്. പത്ത് ജീവനക്കാർക്ക് ഒരു റോബോട്ട് വീതം ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |