ഭരണ,പ്രതിപക്ഷ ബഹളം, വാക്കൗട്ട്
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകളിൽ സി.പി.എമ്മുകാരായ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതികളെ സി.പി.എം പിന്തുണയ്ക്കുന്നില്ലെന്നും
മന്ത്രിവീണാജോർജ് പറഞ്ഞു. കെ.കെ.രമ അവതരിപ്പിച്ച അടിയന്തരപ്രമേയ നാേട്ടീസിൽ മുഖ്യമന്ത്രിക്ക് പകരമാണ്
മന്ത്രി വീണാജോർജ് മറുപടി നൽകിയത്.
മുഖ്യമന്ത്രി മറുപടി പറയാത്തത് അതിക്രമങ്ങളെ നിസാരമായി കാണുന്നതുകൊണ്ടാണെന്ന് രമ ആരോപിച്ചു.
കേസുകളിലെ രാഷ്ട്രീയ ഇടപെടലുകൾ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഭരണപക്ഷം ബഹളംവച്ചതോടെ പ്രതിപക്ഷവും ബഹളം തുടങ്ങി.
അരൂരിൽ 19കാരിയായ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സി.പി.എമ്മുകാരനായ പ്രതിയെ പിടികൂടാത്തത് സർക്കാർ സംരക്ഷണമുള്ളതിനാലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗുസ്തി താരം ബ്രിജ്ഭൂഷണിനെതിരെയുള്ള പീഡന പരാതിയിൽ കേന്ദ്രം നടപടിയെടുക്കാത്തതുപോലെ, കേരള ക്രിക്കറ്റ് അസോസിയഷനിലെ പീഡനത്തിലും നടപടിയില്ലെന്ന് രമ പറഞ്ഞു. ഇതോടെ മന്ത്രി സജിചെറിയാന്റെ നേതൃത്വത്തിൽ സി.പി.എം അംഗങ്ങൾ ബഹളം തുടങ്ങി. പ്രതിരോധിക്കാൻ പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റു. ക്രിക്കറ്റ് അസോസിയേഷനെ പറയുമ്പോൾ എന്തിനാണു ബഹളം വയ്ക്കുന്നതെന്നു സ്പീക്കർ എ.എൻ.ഷംസീർ സി.പി.എം അംഗമായ പി.പി.ചിത്തരഞ്ജനോടു ചോദിച്ചു.
കെ.കെ.ശൈലജയെ ആർ.എം.പി നേതാവ് അപമാനിച്ചതു ചൂണ്ടിക്കാട്ടിയാണ് വീണാ ജോർജ്ജ് മറുപടി നൽകിയത്. പി.കെ. ശ്രീമതിയെ തയ്യൽ ടീച്ചറെന്നു വിളിച്ച് അപമാനിക്കുന്നതും അടക്കം വീണ അക്കമിട്ടുനിരത്തി. അരൂരിലെ അതിക്രമത്തിൽ കേസെടുക്കാനാണ് പാർട്ടി നിർദേശിച്ചതെന്നും രണ്ടു പ്രതികളെ പിടികൂടിയെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഒറ്റ നിലപാടേ ഉള്ളുവെന്നും അതു സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന നിലപാടാണെന്നും മന്ത്രി വാദിച്ചു. അരൂരിലെ പെൺകുട്ടി വീഡിയോ സഹിതം നൽകിയ പരാതിയിൽ 48 മണിക്കൂർ കഴിഞ്ഞിട്ടും കേസെടുക്കാതിരുന്ന അരൂർ പൊലീസ് സ്റ്റേഷൻ അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |