തിരുവനന്തപുരം : ബഡ്‌ജറ്റ് നിരാശാജനകമെന്ന് കേരളത്തിലെ ഇടത് - വലത് എം.പിമാർ പ്രതികരിച്ചു. സാമ്പത്തിക പാക്കേജ്, ജി.എസ്.ടി വിഹിതം, എയിംസ്, റബ്ബറിന് താങ്ങുവില, രണ്ടാം കുട്ടനാട് പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ അവഗണിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാർലമെന്റിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കും.
കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കെ. രാധാകൃഷ്‌ണൻ പ്രതികരിച്ചു. നിതീഷ് - നായിഡു സമ്മർദ്ദത്തിന് വഴങ്ങി മാത്രമേ മൂന്നാം മോദി സർക്കാരിന് മുന്നോട്ടു പോകാൻ കഴിയൂവെന്ന സന്ദേശമാണ് ബഡ്‌ജറ്റ് നൽകുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തീർത്തും അവഗണിച്ചെന്ന് പി.വി. അബ്‌ദുൾ വഹാബും, മലയാളികളെ അപമാനിച്ചെന്ന് ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. കോർപറേറ്റ് പ്രീണനത്തിന്റെ തുടർച്ചയെന്ന് വി. ശിവദാസനും സാധാരണ ജനങ്ങളെ വഞ്ചിക്കുന്ന ബഡ്‌ജറ്രെന്ന് പി.സന്തോഷ്‌കുമാറും വിമർശിച്ചു.
എൻ.ഡി.എ മുന്നണിയുടെ സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ പ്രേരിത ബഡ്‌ജ്റ്റെന്ന് കെ. സുധാകരൻ പറഞ്ഞു. ബീഹാർ, ആന്ധ്രാ നിയമസഭകളിൽ അവതരിപ്പിക്കേണ്ട ബഡ്‌ജറ്റാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിനെ താങ്ങിനിർത്താനുള്ള ബഡ്‌ജറ്റെന്ന് ബെന്നി ബഹനാനും ഫെഡറിലസത്തെ തർക്കുന്നതെന്ന് ഹൈബി ഈഡനും വനിതാ സംവരണ നിയമം നടപ്പാക്കാനുള്ള യാതൊരു നിർദ്ദേശവുമില്ലെന്ന് ജെബി മേത്തറും പറഞ്ഞു.
അതേസമയം, വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ബഡ്‌ജറ്റെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
നിതി ആയോഗ് യോഗം
ബഹിഷ്കരിക്കും
ബഡ്‌ജറ്റിൽ ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കപ്പെട്ടെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ജൂലായ് 27ന് ഡൽഹിയിൽ നിശ്ചയിച്ചിരിക്കുന്ന നിതി ആയോഗ് യോഗം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബഹിഷ്‌ക്കരിക്കും. തമിഴ്നാടും പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്രാലിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |