തിരുവനന്തപുരം: അനുവദിച്ച 100 കോടി രൂപകൊണ്ട് ഓണ വിപണിയിടപെടൽ സാദ്ധ്യമല്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടും ധനവകുപ്പിന് മിണ്ടാട്ടമില്ല.
ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഭക്ഷ്യവകുപ്പിന് 'ക്വറി'യിടുന്നതെന്ന ആരോപണമാണ് സി.പി.ഐ നേതൃത്വം ഉയർത്തുന്നത്.
ഉത്സവകാലത്തെ വില വർദ്ധന തടയാൻ ബാദ്ധ്യതയുള്ള സപ്ലൈകോയ്ക്ക് നാടുനീളെ ഓണം ഫെയർ നടത്തണമെങ്കിൽ കുറഞ്ഞത് 500 കോടി രൂപ വേണം. സർക്കാർ അനുവദിച്ച 100 കോടിയുടെ പിൻബലത്തിൽ ടെൻഡർ വിളിച്ചപ്പോൾ ഒരു വിതരണ ഏജൻസിയും പങ്കെടുത്തില്ല. ആകെ 650 കോടി രൂപയാണ് സപ്ലൈകോ വിതരണക്കാർക്ക് നൽകാനുള്ളത്.
കഴിഞ്ഞ ഓണത്തിന് മുമ്പ് വിതരണക്കാർക്ക് നൽകാനുള്ളത് 450 കോടി രൂപയായിരുന്നു. അന്ന് സർക്കാർ നൽകിയത് 70 കോടി രൂപ. സർക്കാർ നൽകിയ ഗ്യാരണ്ടിയിലാണ് വിതരണക്കാർ ഓണവിപണിയിൽ സാധനമെത്തിച്ചത്. അന്നത്തെ കുടിശ്ശികയും നൽകിയില്ല. അതാണിപ്പോൾ കൂടി 650 കോടി രൂപയായത്.
ഒരു ലക്ഷം രൂപ പ്രതിദിന വിറ്റുവരവുള്ള ഔട്ട്‌ലെറ്റുകളിലെ കച്ചവടം ഇപ്പോൾ പതിനായിരമായി കുറഞ്ഞിരിക്കുകയാണ്. 13 ഇന സബ്സിഡി സാധനങ്ങളിൽ 'ജയ'അരിയും വെളിച്ചെണ്ണയുമാണ് മിക്കയിടത്തും ഉള്ളത്. സബ്സിഡി ഇതര സാധനങ്ങളും കുറവ്. ആട്ട,അവൽ, സോപ്പ്, തേൻ, ടിന്നിലടച്ച മറ്റ് ചില ഉത്പന്നങ്ങൾ മാത്രമാണ് സുവർണ ജൂബിലി ആഘോഷിക്കുന്ന സപ്ലൈകോയുടെ ഔട്ട് ലെറ്റിലുള്ളത്.
മന്ത്രിസഭായോഗത്തിൽ
ഉന്നയിക്കും
നാളെ നടക്കുന്ന മന്ത്രിസഭായോഗത്തിൽ വിഷയം സി.പി.ഐ മന്ത്രിമാർ ഒന്നിച്ചുന്നയിക്കും.
500 കോടി രൂപ അനുവദിക്കാൻ മന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല. വിപണിയിടപെടലിൽ പിന്നാക്കം പോകുന്നത് സർക്കാരിന് ദോഷമാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചിരുന്നു.നേരത്തെ സി.പി.എം സംസ്ഥാന നേതൃയോഗത്തിലും ഇക്കാര്യത്തിൽ തിരുത്തൽ ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
മുൻവർഷങ്ങളിൽ
അനുവദിച്ച തുക
(ഓണ വിപണിക്കായി മാത്രം.തുക കോടിയിൽ)
2021: 70
2022: 400 (ഓണക്കിറ്റിന്)
2023: 70
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |